Saturday 17 October 2015

ഹിന്ദുവിന്റെ പശു: ബലിക്കല്ലിൽ നിന്നും കാർഷികോപയോഗത്തിലേക്കും പുണ്യപദവിയിലേക്കും, ഒടുവിൽ രാഷ്ട്രീയായുധമെന്ന നിലയിലേക്കും

(അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://www.azhimukham.com/news/14088/the-myth-of-holy-cow-india-brahmanism-atrocities-dalit-muslims-dn-jha-anupama)






















(Written as an introduction to the Malayalam translation of D N Jha's 'The myth of holy cow' by Insight Publica)

ആനുകാലികമായ നന്മതിന്മാബോധങ്ങൾക്കനുസൃതമായി പ്രാചീനമായ പ്രമാണഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചെടുക്കുന്ന പ്രവണത എന്നും നിലവിലിരുന്ന ഒന്നായിരുന്നു എന്നുവേണം കരുതാൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പലപ്പോഴായി നിലനിന്നിരുന്ന  സംസ്കാരങ്ങൾക്ക് സംഘടിതരൂപം കൈവരുത്താനുള്ള രാഷ്ട്രീയലക്ഷ്യങ്ങൾ ഇന്നത്തെ കാലത്ത് പല പുനർവ്യഖ്യാനങ്ങൾക്കും കാരണമായിട്ടുമുണ്ടാവാം. ഇന്നത്തെ ഹൈന്ദവനന്മതിന്മാബോധവും അനുഷ്ഠാനങ്ങളും വേദകാലങ്ങൾ തൊട്ട് തന്നെ നിലനിന്നുവരുന്നതാണ് എന്ന വീക്ഷണമാണ് ഇത്തരം പുനർവ്യാഖ്യാനങ്ങളുടെ പ്രധാനപ്പെട്ട ഒരു നിർണ്ണയം. ഇത്, അന്നുമിന്നും വൈവിധ്യങ്ങൾ നിലനിന്നിരുന്ന, അനവധി മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും തുടരെത്തുടരെ വിധേയമായിരുന്ന, ഒരു സംസ്കാരത്തെ അനുചിതമാം വിധം ലളിതവൽക്കരിക്കൽ ആണെന്ന് പറയാതെ വയ്യ. 
ഗോമാതാവ് എന്ന പുണ്യസങ്കല്പമാണ് ഇത്തരത്തിലൊന്ന്. വേദകാലം തൊട്ടേ പശു പുണ്യമൃഗമായി കണക്കാക്കപ്പെട്ടു വരികയും ഗോഹത്യ നിരോധിക്കപ്പെട്ടിരിക്കുകയും ചെയ്തിരുന്നു എന്നത് തീരെ വസ്തുനിഷ്ടമല്ലാത്ത ഒരു വിശ്വാസമാണ്; ആരോപിക്കപ്പെടുന്ന ഈ അന്തർലീനമായ പവിത്രതയുടെ വേരുകൾ പരിശോധിക്കുകയാണിവിടെ. വേദകാലഘട്ടത്തിൽ നിലനിന്നിരുന്ന വേദധർമം, ഗോബലി അടക്കമുള്ള യജ്ഞങ്ങളിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായിരുന്നുവെന്ന്, അക്കാലത്തെ സാമൂഹ്യജീവിതശൈലിയും പുരാവസ്തുത്തെളിവുകളും വേദഗ്രന്ഥങ്ങളും നിയമഗ്രന്ഥങ്ങളും മറ്റു കൃതികളുമെല്ലാം പരിശോധിച്ച്, അവ നല്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കുകയാണ് ഈ പുസ്തകത്തിന്റെ തുടക്കത്തിൽ ഡി. എൻ. ഝാ ചെയ്യുന്നത്. 
അക്കാലത്തേത്  പ്രധാനമായും ഇടയജീവിതശൈലി ആയിരുന്നതിനാൽ പ്രധാനസ്വത്തും ആഹാരവുമെല്ലാം കന്നുകാലികൾ തന്നെയായിരുന്നു; തങ്ങൾ ആഹരിച്ചിരുന്ന വസ്തുക്കൾ തന്നെയാണ് എക്കാലത്തെയും പോലെ ദൈവങ്ങൾക്ക് നൈവേദ്യമായും സമർപ്പിച്ചിരുന്നത്.. യജ്ഞമൃഗത്തിന്റെ മാംസം നിരാകരിക്കുന്നത് പാപമായി കരുതിയിരുന്ന കാലഘട്ടമാണിത്; യജ്ഞങ്ങൾക്കും വിശിഷ്ടാതിഥികൾ, പണ്ഡിതബ്രാഹ്മണർ എന്നിവർക്കെല്ലാം അതിഥിസൽക്കാരം നടത്താനുമെല്ലാം മൃഗബലി അത്യന്താപേക്ഷിതമായി കണക്കാക്കിയിരുന്നു; ഇതിൽ ഗോബലിയും ഉൾപ്പെട്ടിരുന്നു.  
എഴുതപ്പെട്ട തെളിവുകൾ മാത്രമല്ല, പുരാവസ്തുത്തെളിവുകളും ധാരാളമായി ഗോഹത്യക്ക് ആധാരമായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. BCE ഒന്നാം നൂറ്റാണ്ട് മുതൽ പുറകോട്ട് ഒരുലക്ഷം വർഷങ്ങൾ മുമ്പ് വരെ പശുക്കളുടെയും കാളകളുടെയും അസ്ഥിത്തെളിവുകൾ ഇന്ത്യയിൽ പലയിടങ്ങളിലായി ധാരാളം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സാധാരണ രീതിയിൽ മരണപ്പെടുന്ന പശുവിന്റെ അസ്ഥികളും കശാപ്പു ചെയ്ത പശുവിന്റെ അസ്ഥികളും വേർതിരിച്ചറിയാം; രണ്ടാമത്തേതിൽ ആയുധത്താൽ ഛേദിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ടാവും. പലപ്പോഴും അതതുകാലങ്ങളിലെ ആയുധങ്ങൾക്കൊപ്പമാണ് അസ്ഥികൾ കണ്ടെടുക്കപ്പെട്ടിട്ടുള്ളതും. പ്രാചീന ഇന്ത്യയിൽ ഗോമാംസം സർവസാധാരണമായിരുന്നു എന്നതിലേക്കാണ് ഇത്തരം കണ്ടെത്തലുകളുടെ ബാഹുല്യം വിരൽചൂണ്ടുന്നത്.
രണ്ടിതിഹാസങ്ങളിലും ധാരാളമായി കാണുന്ന, മാംസാഹാരത്തെ പറ്റിയുള്ള പരാമർശങ്ങളും ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നു. യുധിഷ്ഠിരൻ മൃഗങ്ങളെ വേട്ടയാടി കൊണ്ടുവന്നുതരുമെന്ന് ദ്രൗപദി ജയദ്രഥനോട് വാഗ്ദാനം ചെയ്യുന്നു. പാചകശാലയിൽ ദിവസവും രണ്ടായിരം പശുക്കളുടെ മാംസവും ധാന്യവും ബ്രാഹ്മണർക്ക് ദാനം ചെയ്തിരുന്ന രാജാവാണ് മഹാഭാരതത്തിൽ രന്തിദേവൻ; ദയാപരൻ, ദാനശീലൻ എന്നെല്ലാം രന്തിദേവൻ പ്രശംസിക്കപ്പെടാറുണ്ട്.വാത്മീകിരാമായണത്തിൽ, ധർമശാസ്ത്രത്തിൽ ഭക്ഷ്യയോഗ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മൃഗങ്ങളെ ബലികഴിക്കുന്ന യജ്ഞം നടത്തിയതിനു ശേഷമാണ് ദശരഥനു പുത്രൻ ജനിക്കുന്നത്. യമുന മുറിച്ചു കടക്കുമ്പോൾ സീത നദിയോട്, രാമന്റെ പ്രതിജ്ഞാനിർവഹണത്തിനു ശേഷം മടങ്ങിവരുമ്പോൾ ആയിരം പശുക്കളെയും നൂറു മദിരകുംഭങ്ങളെയും സമർപ്പിക്കാമെന്ന് വാക്ക് കൊടുക്കുന്നു; ഗംഗയോടും ഇത്തരമൊരു വാഗ്ദാനം സീത ചെയ്യുന്നുണ്ട്. ഭരദ്വാജൻ രാമനെ വരവേൽക്കാൻ കൊഴുത്ത പശുക്കിടാവിനെ കശാപ്പു ചെയ്യുന്നു.
പിൽക്കാലത്ത് ഉപനിഷത്തുക്കളിലാണ് അഹിംസ എന്ന ആശയം തന്നെ ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്; എന്നാലിത് ഒരു വ്യവസ്ഥിതിയായി അപ്പോഴും മാറിയില്ല. ബുദ്ധിസം അഹിംസ പ്രചരിപ്പിക്കാൻ അതിന്റേതായ ശ്രമങ്ങൾ നടത്തിയെങ്കിലും മാംസാഹാരം അത്ര പ്രബലമായിരുന്ന സമൂഹത്തിൽ കാതലായ ഒരു മാറ്റം വരുത്താൻ അവർക്കും കഴിഞ്ഞില്ല എന്ന് മാത്രമല്ല; ധർമപ്രചാരണത്തിനും സ്വീകാര്യതക്കും വേണ്ടിയാകണം പലപ്പോഴും പല വിട്ടുവീഴ്ചകൾക്കു വിധേയമാവേണ്ടി വരികയും തദ്ദേശങ്ങളിലെ ആചാരങ്ങൾ ഒരുപാടൊന്നും മാറ്റങ്ങളില്ലാതെ ഏറ്റെടുക്കെണ്ടിയും വന്നു. ജൈനിസം, മറിച്ച്, ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറാവാതെ ശക്തമായി തന്നെ അഹിംസയെ ഉയർത്തിപ്പിടിച്ചു; അതാകട്ടെ ബുദ്ധിസത്തെ അപേക്ഷിച്ച്, ഒരുപാടൊന്നും ഒരു മതം എന്ന രീതിയിൽ വളർന്നതുമില്ല.
മദ്ധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ, കാർഷികവൃത്തി കൂടുതൽ വ്യാപിക്കുകയും കൂടുതൽ കൂടുതൽ പേർ കാർഷികവൃത്തിയിൽ എർപ്പെട്ടു തുടങ്ങുകയും ചെയ്തപ്പോഴാണ് കന്നുകാലികൾക്ക് കാർഷിക ഉപയോഗങ്ങൾ കൂടി വരികയും പശുവിനു ഒരുതരം പുണ്യപദവി നല്കപ്പെട്ടു തുടങ്ങുകയും ഗോഹത്യ പാപമായി കണക്കാക്കപ്പെട്ടു തുടങ്ങുകയും ചെയ്തത്. പ്രമാണങ്ങളിൽ കലിയുഗം എന്നറിയപ്പെടുന്ന യുഗത്തിൽ, വേദനിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായ പുതിയ നിയമങ്ങൾ നിലവിൽ വന്നു; കലിവർജ്ജ്യ എന്ന പേരിൽ കലിയുഗത്തിൽ വർജ്ജിക്കേണ്ടതായ വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്നായി ഗോമാംസം മാറി. ഇങ്ങനെ ആദ്യസഹസ്രാബ്ദത്തിൽ ബലിമൃഗത്തിൽ നിന്ന് അലംഘനീയതയിലെക്കൊരു പരിണാമം പശു കൈവരിച്ചു. എന്നാലപ്പോഴും മഹാപാതകങ്ങളിലൊന്നായല്ല, ഉപപാതകങ്ങളിൽ ഒന്നായി മാത്രമേ ഗോഹത്യ കണക്കാക്കപ്പെട്ടിരുന്നുള്ളൂ; അതായത് ചെറിയ തെറ്റുകളിലൊന്ന്.
പശുവിൽ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങൾ, വിസർജ്ജ്യം അടക്കമുള്ളവ പരിശുദ്ധവസ്തുക്കളായും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്; എന്നാൽ പശുവിന്റെ വായ്‌ മാത്രം എന്തുകൊണ്ടോ അശുദ്ധമായ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്; പശു മണത്തു നോക്കിയ ആഹാരം പോലും അശുദ്ധമാണെന്ന വിശ്വാസത്തോടൊപ്പം തന്നെ ഗോമൂത്രം ഔഷധമാണെന്ന വിശ്വാസവും നിലനിന്നിരുന്നു എന്നതും വിചിത്രമാണ്. പശുവിന്റെ പാൽ, തൈര്, വെണ്ണ, മൂത്രം, ചാണകം എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യം ശ്രേഷ്ഠമായി കണക്കാക്കപ്പെട്ടിരുന്നു; എന്നാലിത് തന്നെ ശൂദ്രരും സ്ത്രീകളും ഉപയോഗിക്കാൻ പാടില്ലെന്നും പഞ്ചഗവ്യം ഉപയോഗിക്കുന്ന ശൂദ്രൻ നരകത്തിൽ പോകുമെന്നും നിയമം നിലനിന്നിരുന്നു; പിന്നീടീ നിയമത്തെ ലഘൂകരിച്ച്, വേദമന്ത്രങ്ങൾ ചൊല്ലാതെ പഞ്ചഗവ്യം ഉപയോഗിക്കാൻ സ്ത്രീകൾക്കും ശൂദ്രർക്കും അനുമതി നൽകിക്കൊണ്ട് മറ്റൊരു നിയമജ്ഞൻ പ്രസ്താവിക്കുന്നുണ്ട്.


ഡോക്ടർ ബി ആർ അംബേദ്കറുടെ “The Untouchables: Who Were They and Why They Became Untouchables?” എന്ന പുസ്തകത്തിൽ തൊട്ടുകൂടായ്മയുടെ തന്നെ കാരണമായി ആഹാരശീലത്തിലുള്ള വ്യത്യാസങ്ങളെ കണക്കാക്കുന്നു. ഹിന്ദുവിനെ ആഹാരശീലപ്രകാരം മൂന്നായി വേർതിരിക്കാം; വെജിറ്റെറിയൻ ആഹാരം മാത്രം ഭക്ഷിക്കുന്നവർ, ബീഫ് ഒഴിച്ചുള്ള മാംസാഹാരം ഭക്ഷിക്കുന്നവർ, ബീഫടക്കമുള്ള മാംസാഹാരം കഴിക്കുന്നവർ. ഇതിലെ ആദ്യവിഭാഗം ബ്രാഹ്മണരും രണ്ടാമത്തെ വിഭാഗം അബ്രാഹ്മണഹിന്ദുക്കളും മൂന്നാമത്തെ വിഭാഗം തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്നവരുമാണ്. വേദവ്യാസസ്മൃതിയിൽ ഇത് വ്യക്തമായി തന്നെ സൂചിപ്പിച്ചിട്ടുള്ളതും അംബേദ്‌കർ എടുത്തു പറയുന്നു. "L12-13. ചർമാകരും (ചെരുപ്പുകുത്തി) ഭട്ടരും (സൈനികർ) ഭില്ലരും രജകരും (അലക്കുകാർ) പുഷ്കരരും നടരും (അഭിനേതാക്കൾ) വ്രതരും മേധരും ചണ്ഡാലരും ദാസരും സ്വാപകരും കോലികരും ഗോമാംസം ഭക്ഷിക്കുന്ന ആരും 'അന്ത്യാജർ' (അയിത്തക്കാർ) ആകുന്നു"


ബ്രാഹ്മണർ എങ്ങനെ ആദ്യം ഗോമാംസാഹാരവും പിന്നീട് മാംസാഹാരം മുഴുവനായും ഉപേക്ഷിച്ചു എന്ന് അംബേദ്‌കർ പരിശോധിക്കുന്നു. വേദബലി സാധാരണമായിരുന്ന കാലത്ത്, പശു വിലകൂടിയ മൃഗമായിരുന്നതു കൊണ്ട് സാധാരണക്കാർ വിശിഷ്ടാവസരങ്ങളിൽ മാത്രമേ ഗോമാംസം ഭക്ഷിച്ചിരിക്കാൻ ഇടയുള്ളൂ. എന്നാൽ പുരോഹിതരായിരുന്ന ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം യജ്ഞമൃഗത്തിന്റെ മാംസം പതിവാഹാരം ആയിരുന്നു; ഗോബലി നടക്കുന്നിടത്തെല്ലാം പുരോഹിതർ ഗോമാംസം ഭക്ഷിച്ചിരുന്നു. ആത്രേയ ബ്രാഹ്മണത്തിൽ മൃഗബലി നടത്തേണ്ട വിധവും ബലിമൃഗത്തെ കഷണിക്കേണ്ട വിധവുമെല്ലാം വിശദമായി തന്നെ വിവരിക്കുന്നത് കാണാം.


പിന്നെന്തുകൊണ്ട് ഗോമാംസത്തിൽ നിന്നും, പിന്നീട് മാംസാഹാരത്തിൽ നിന്ന് മുഴുവനായും ബ്രാഹ്മണർ വിട്ടുനിന്നു? എന്തുകൊണ്ട് നിയമഗ്രന്ഥങ്ങളിൽ അഹിംസയും മാംസാഹാരവിരോധവും പ്രത്യക്ഷപ്പെട്ടുതുടങ്ങി? ഒരു പ്രധാനകാരണം ബുദ്ധിസവുമായുള്ള മത്സരം ആണെന്ന് അംബേദ്‌കർ സമർഥിക്കുന്നു; ഇന്ത്യയിൽ വളരെയധികം വളർച്ച പ്രാപിച്ച ബുദ്ധമതം വേദബലിയെ ശക്തമായെതിർക്കുകയും വേദധർമത്തെ പിന്തള്ളിത്തുടങ്ങുകയും ചെയ്തിരുന്നു. തത്ഫലമായി ബ്രാഹ്മണരുടെ അധികാരപദവികളും ബാധിക്കപ്പെട്ടു; ബ്രാഹ്മണരെക്കാൾ ബുദ്ധർ രാജസദസ്സുകളിലും പൊതുജനങ്ങൾക്കിടയിലും കൂടുതൽ സ്വീകാര്യരായിത്തുടങ്ങിയപ്പോൾ, പോയ പ്രതാപം തിരിച്ചുപിടിക്കാൻ തന്ത്രപ്രധാനമായ ചില മാറ്റങ്ങൾ ആവശ്യമായി വന്നു. യജ്ഞാധിഷ്ഠിതമായ വിശ്വാസധാരയിൽ നിന്ന് വിഗ്രഹാരാധനയിലേക്ക് മാറിയതു പോലും ഇത്തരം മാറ്റങ്ങളിലൊന്നാണ്. ബുദ്ധന്റെ മരണശേഷം, ബുദ്ധന്റെ അനുയായികൾ, ബുദ്ധന്റെ പ്രതിമകളും സ്തൂപങ്ങളും സ്ഥാപിച്ചു തുടങ്ങിയപ്പോഴാണ്, ക്ഷേത്രങ്ങൾക്കും  വിഗ്രഹങ്ങൾക്കും ഒരു പ്രസക്തിയും ഇല്ലാതിരുന്ന, ബലി/ യജ്ഞകർമങ്ങളിൽ അധിഷ്ഠിതമായിരുന്ന, ബ്രാഹ്മണിസം എന്നുതന്നെ വിളിക്കാവുന്ന വേദധർമം, ശിവനും വിഷ്ണുവിനും രാമനും കൃഷ്ണനും ക്ഷേത്രങ്ങൾ പണിതു തുടങ്ങിയതും ഹിന്ദുയിസം എന്ന പുതിയ പ്രതിച്ഛായ കൈവരിച്ചതും എന്ന് അംബേദ്‌കർ വിശദീകരിക്കുന്നു.


കാർഷികസംസ്കാരത്തിന്റെ തുടക്കത്തോടെ ഉപയോഗയോഗ്യത കൂടിയ ഒരു മൃഗമായി മാറിയിരുന്ന പശു യജ്ഞങ്ങൾക്ക് ബലിനൽകപ്പെട്ടിരുന്നത് വേദബലി നടത്തുന്ന ബ്രാഹ്മണർക്കെതിരെ പൊതുജനമനോഭാവം ഉണരാൻ കാരണമായിരുന്നിരിക്കണം; ബുദ്ധിസമാകട്ടെ ബലിയെ ശക്തമായെതിർത്തു എന്നത് ബുദ്ധിസത്തിനനുകൂലമായ പൊതുജനമനോഭാവത്തിനും കാരണമായി. യജ്ഞങ്ങൾ നടത്തുന്ന ബ്രാഹ്മണർ പശുവിനെ കൊല്ലുന്നവർ എന്ന ചീത്തപ്പേര് സമ്പാദിച്ചിരുന്നു; അതിഥിസൽക്കാരത്തിനു പശുവിനെ കൊല്ലേണ്ടതിനാൽ അതിഥി എന്ന അർഥത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന 'ഗോഘ്ന' എന്ന പദം കാലക്രമേണ മോശമായ പ്രയോഗമായി മാറിയതും ഇതു പോലെ തന്നെ. അതുകൊണ്ടുതന്നെ, ബുദ്ധിസത്തിനെതിരെയുള്ള തന്ത്രപ്രധാനമായ മാറ്റങ്ങളിൽ ഗോഹത്യ നിരോധിക്കുക എന്നത് സ്ഥാനം പിടിച്ചു. 

എന്നാൽ ബുദ്ധിസത്തിനേക്കാൾ ഉയർന്ന ഒരു പദവി അവകാശപ്പെടാൻ ഇതുമാത്രം മതിയാകുമായിരുന്നില്ല; അങ്ങനെയാണ് സസ്യാഹാരശീലം ഒരു ബ്രാഹ്മണചിഹ്നമായി തീർന്നത്. ബുദ്ധർ സസ്യാഹാരികൾ ആയിരുന്നില്ല എന്നിതിനോട് കൂട്ടിവായിക്കേണ്ടതാണ്; അഹിംസ എന്നാൽ മാംസാഹാരം ഉപേക്ഷിക്കുക എന്നർഥമുണ്ടായിരുന്നില്ല; കൊല്ലാതെ കിട്ടുന്ന മാംസം അനുവദനീയമായിരുന്നു. അത്തരത്തിലുള്ള മാംസം പോലും ഉപേക്ഷിച്ചു കൊണ്ട് ബ്രാഹ്മണർ ബുദ്ധരെക്കാൾ ഒരുപടി മുകളിൽ ധാർമികമായ മാഹാത്മ്യം അവകാശപ്പെട്ടു; പശുവിനെ പുണ്യമൃഗമായി പ്രഖ്യാപിക്കുക എന്നതും കാർഷികസമൂഹത്തിന്റെ മുമ്പിൽ ഈ മത്സരത്തിൽ മേൽക്കൈ നേടാനുള്ള ഒരു മാർഗം തന്നെയായി അംബേദ്‌കർ കാണുന്നു.


പശുവിനെ ദേവതയായി ആരാധിക്കുകയോ പൂജിക്കുകയോ ചെയ്യാറില്ല; പശുവിനു വേണ്ടി അമ്പലങ്ങളും പണികഴിക്കപ്പെട്ടിരുന്നില്ല. ഇതെല്ലാം വെച്ചു നോക്കിയാൽ പശുവിന്റെ പെട്ടെന്നുയർന്നു വന്ന പവിത്രത, ദൈവികം എന്ന ബോധത്തിൽ നിന്നു ഉണ്ടായതിനേക്കാൾ, കാർഷികസംസ്കാരത്തിന്റെ തുടക്കത്തോടെ പശുവിന്റെ ഉപയോഗയോഗ്യത വർദ്ധിച്ചതിന്റെ ഫലമായുണ്ടായി എന്നുതന്നെയേ കരുതാനാവൂ. പശു, കാർഷികവൃത്തി ചെയ്തിരുന്നവർക്ക് ഒരു സ്വകാര്യസ്വത്തും അവശ്യവസ്തുവും ആയിരുന്നു എന്നതിനാലാവണം പശുവിനെ കൊല്ലുന്നതിനും മാംസം ഭക്ഷിക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്. ബ്രാഹ്മണർ അതൊരു മതനിയമമായി പ്രഖ്യാപിച്ചതോടെ അത് സമൂഹത്തിൽ വ്യക്തമായ ഒരു വിഭാഗീയതക്ക് വഴിവെച്ചു എന്നും കാണാം.


ബ്രാഹ്മണർ പശുവിനെ പുണ്യമൃഗമായി പ്രഖ്യാപിച്ചപ്പോൾ മറ്റുള്ളവർ എല്ലാവരും ഒരുപോലെ അതനുകരിച്ചില്ല എന്നത് വ്യക്തം; ഇതിന്റെ സാമൂഹ്യസാമ്പത്തികപശ്ചാത്തലവും അംബേദ്‌കർ പരിശോധിക്കുന്നുണ്ട്. പശുവിന്റെ പുണ്യപദവി അംഗീകരിച്ച് ബീഫ് ഉപേക്ഷിച്ചവർ, മേൽജാതിക്കാരെ അനുകരിക്കാനുള്ള സ്വാഭാവികപ്രവണത പിന്തുടർന്നവരാകണം എന്ന് അംബേദ്‌കർ പറയുന്നു; ഫ്രഞ്ച് എഴുത്തുകാരനായ ഗബ്രിയേൽ ടാർഡിന്റെ 'സംസ്കാരം സമൂഹത്തിൽ വ്യാപിക്കുന്നത് മേൽവിഭാഗങ്ങളെ കീഴ്വിഭാഗങ്ങൾ അനുകരിച്ചുകൊണ്ടാണ്' എന്ന വാദവും ഇവിടെ ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ഈ അനുകരണം നടത്താതിരുന്നവർ മതത്തിനു പുറത്ത് നില്ക്കുന്നവരായി വീക്ഷിക്കപ്പെടുകയും തൊട്ടുകൂടാത്തവർ ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.


രാജവാഴ്ചയുടെ കാലങ്ങളിൽ ഭൂവുടമകൾ പൊതുവെ രാജാക്കന്മാരും രാജരക്തത്തിലുള്ളവരും ആയിരുന്നു എന്നതിൽ അത്ഭുതമില്ല. എന്നാൽ, ബ്രാഹ്മണന് ഭൂമിയെയും പശുവിനെയും  ദാനം ചെയ്യുക എന്നത് ക്ഷത്രിയരാജാക്കന്മാരുടെ കടമയായി പ്രഖ്യാപിക്കപ്പെട്ടതോടെ ബ്രാഹ്മണർ ഭൂവുടമകളായി മാറിയതും സ്വാഭാവികം. ബ്രാഹ്മണൻ ചോദിച്ച ദാനം നൽകാതിരിക്കുക എന്നത് മഹാപാപമാണ്. മഹാബലിയുടെയും  വാമനന്റെയും കഥ നാം എല്ലാ ഓണത്തിനും ഇപ്പോഴും പാടാറുള്ളതുമാണല്ലോ. കാർഷികാവശ്യത്തിനുള്ള രണ്ടവശ്യവസ്തുക്കളായിരുന്നു ഭൂമിയും പശുവും;  ബ്രാഹ്മണരോ ക്ഷത്രിയരോ ഇവർ ഭൂമി കൊടുക്കാൻ തയ്യാറായ ചില ആശ്രിതരോ അല്ലാത്ത ഭൂരിപക്ഷം പേർ ഭൂമിയില്ലാത്തവരും ദരിദ്രരും ആയിത്തീർന്നതിലും അസ്വാഭാവികതയില്ല.


എന്തുകൊണ്ട്, തൊട്ടുകൂടായ്മ സഹിച്ചുകൊണ്ട് കീഴ്ജാതിക്കാർ/ ദരിദ്രവിഭാഗങ്ങൾ ബീഫ് കഴിക്കുന്നത്‌ തുടർന്നു? എന്തുകൊണ്ട് ബ്രാഹ്മണരെ പോലെ ബീഫ് ഉപേക്ഷിച്ചില്ല? ഇതിനു ഗോഹത്യാവിരോധത്തിനു മുമ്പുള്ള കാലത്തെ രീതികളും ചേർത്തുവായിക്കേണ്ടതുണ്ടെന്നു അംബേദ്‌കർ പറയുന്നു. അക്കാലത്ത്, വിലപിടിച്ച പശുവിനെ കൊന്നു ഭക്ഷിക്കാൻ ധനികർക്കും പുരോഹിതരായ ബ്രാഹ്മണർക്കും മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ദരിദ്രവിഭാഗങ്ങൾ ചത്ത പശുവിന്റെ മാംസത്തെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് സ്വാഭാവികമായും. ഇക്കാരണത്താൽ തന്നെ ഗോബലിയും ഗോഹത്യയും ഗോമാംസാഹാരവും മേൽവിഭാഗങ്ങൾ നിർത്തലാക്കിയപ്പൊഴും ചത്തപശുവിനു പകരം വെക്കാൻ സുലഭമായ മറ്റാഹാരങ്ങൾ ദരിദ്രവിഭാഗത്തിനുണ്ടായിരുന്നില്ല; അവരുടെ ഉപജീവനം ധനികമേൽവിഭാഗത്തെ ആശ്രയിച്ചായിരുന്നു; മേൽവിഭാഗമാകട്ടെ കൃഷിയും കന്നുകാലിവളർത്തലും ഉപജീവനമാക്കിയിരുന്നവരായിരുന്നു. കാർഷികസമൂഹത്തിൽ, ആരുടെയെങ്കിലുമൊക്കെ പശു ചാവുന്നത് സുലഭവുമായിരുന്നുവെന്നോർക്കണം. ചത്ത പശുവിനെ കൊണ്ടുപോകുക എന്നത് ചില ജാതിവിഭാഗങ്ങളുടെ കടമയും അവകാശവും കൂടിയായി കണക്കാക്കപ്പെട്ടിരുന്നു. പശുവിനെ കൊല്ലാത്തതിനാൽ ഇത് അഹിംസക്കൊ ഗോഹത്യാനിരോധനനിയമങ്ങൾക്കോ എതിരായും ഭവിച്ചില്ല.

പശുവിനെ ഒരു മതപ്രതീകമാക്കി രാഷ്ട്രീയമായ ലക്ഷ്യങ്ങൾക്ക് ഉപയോഗിച്ചുതുടങ്ങുന്ന പ്രവണതയാകട്ടെ വളരെ അടുത്ത കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടിൽ ശ്രദ്ധപിടിച്ചു പറ്റി ശക്തിയാർജ്ജിച്ച ഒരു പ്രതിഭാസമാണ്. ഇത് മുസ്ലിങ്ങളുടെ ബീഫ് ഉപയോഗത്തെ ആധാരമാക്കി വളർന്നുവന്ന ഒരു പ്രക്ഷോഭവുമാണ്. 1880 കളിലും 1890 കളിലും വൻതോതിലുള്ള വർഗീയകലാപങ്ങൾക്ക് തന്നെ ഈ വിഷയം കാരണമായി. ദയാനന്ദസരസ്വതി ഗോരക്ഷിണിസഭയുണ്ടാക്കി ഗോവധത്തിനെതിരെ രംഗത്ത് വരികയും മുസ്ലിങ്ങളുടെ ബീഫ് ഉപയോഗത്തെ വലിയൊരു പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരികയും ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം ഹിന്ദുത്വ സംഘടനകൾ ഇത് പൂർവാധികം ആർജ്ജവത്തോടെ വീണ്ടും ഏറ്റെടുത്തു; ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള ഒരു പ്രതീകമെന്ന നിലയിൽ പശു വലിയൊരു രാഷ്ട്രീയസാധ്യതയായി. പശു ഗോമാതാവ് ആയതിനാൽ ബീഫ് തീറ്റക്കാർ മാതാവിനെ വധിക്കുന്നവർ ആയി; അങ്ങനെ ഒരു പൊതുശത്രുവിനെ ഉണ്ടാക്കിയെടുത്തുകൊണ്ട് ഹിന്ദു ഏകോപനത്തിന് പശു ഒരു രാഷ്ട്രീയായുധമായി.

(Written as an introduction to the Malayalam translation of D N Jha's 'The myth of holy cow' by Insight Publica)

കുറിപ്പ്: റഫറൻസ് ലിസ്റ്റ് ഈ ലേഖനത്തിൽ ഉപ്പെടുത്താവുന്നതിനേക്കാൾ വളരെ വലുതാണ്‌; പുസ്തകത്തിൽ ഓരോ അധ്യായത്തിനുമപ്പുറം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്; മൂലകൃതിയിലും തർജമയിലും.

9 comments:

  1. നന്നായിരിക്കുന്നു അനുച്ചേച്ചി. വളരെയധികം ആനുകാലികപ്രാഥാന്യമർഹിക്കുന്ന വിഷയം. വളരെ നന്നായി എഴുതി. പുസ്തകത്തിനായ്‌ കാത്തിരിക്കുന്നു.

    ReplyDelete
  2. നന്നായിരിക്കുന്നു അനുച്ചേച്ചി. വളരെയധികം ആനുകാലികപ്രാഥാന്യമർഹിക്കുന്ന വിഷയം. വളരെ നന്നായി എഴുതി. പുസ്തകത്തിനായ്‌ കാത്തിരിക്കുന്നു.

    ReplyDelete
  3. കാലികപ്രധാന്യമുള്ള വിഷയം നന്നായിരിക്കുന്നു അനുപമ...പുസ്തകം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്...

    ReplyDelete
  4. ഇന്നത്തെ ഫാസിസ്റ്റു പശു നടന്നു തീര്‍ത്ത രാഷ്ട്രീയ വഴികള്‍. കഴിഞ്ഞ 5000 വര്‍ഷത്തെ ഇന്ത്യന്‍ സമൂഹത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും കൂടി ഈ പുസ്തകം അനാവരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  5. ഈ പുസ്തകം ആരാണ് പ്രസിധികരിക്കുന്നത് ? ഇപ്പോള്‍ ലഭ്യമാണോ?

    ReplyDelete
  6. Published by Insight Publica. Will be released soon.

    ReplyDelete