Saturday 24 October 2015

ഒരു‌ മെറിറ്റ്‌-വെഴ്സസ്-സംവരണചിന്ത



(ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ നടന്ന ജാതിസംവരണചർച്ചയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പൊട്ടും പൊടിയും ചേർത്ത് എടുത്തത്)

ജനാധിപത്യത്തിൽ ‌'മെറിറ്റി'ന്റെ സ്ഥാനം എവിടെയാണ്? അതു പങ്കാളിത്തത്തിനും മുമ്പു വരുമോ ശേഷം വരുമോ?

സൗദി അറേബ്യയിൽ സ്ത്രീകളുടെ പ്രശ്നങ്ങളും അവകാശങ്ങളും ചർച്ച ചെയ്യുന്ന കോൺഫറൻസിന്റെ ചിത്രം ഓർക്കുന്നുണ്ടോ? (റിയൽ ആണോ എന്നറിയില്ല) അതിൽ എല്ലാം പുരുഷന്മാരായിരുന്നു. അവിടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരെല്ലാം പൊതുവെ പുരുഷന്മാരായതു കൊണ്ടാണങ്ങിനെ; അവർ ചർച്ച ചെയ്യുന്ന സാമൂഹ്യപ്രശ്നങ്ങളിലൊന്നു മാത്രമാണിത്. അതു സ്വീകാര്യമാണോ? അതോ അവിടെ സ്ത്രീ പ്രാതിനിധ്യം ആവശ്യമാണോ? 

ഔദ്യോഗികപദവികളിലിരിക്കുന്ന 'മെറിറ്റ്' ഉള്ള പുരുഷന്മാർ തീരുമാനിച്ചാൽ പോരെ സ്ത്രീകൾക്ക് എന്തൊക്കെ 'കൊടുക്കാം' എന്ന്? സ്ത്രീകളില്ലാത്ത സ്ത്രീകൾക്കു വേണ്ടിയുള്ള കോൺഫറൻസ് എന്നു പരിഹസിച്ചു ഷെയർ ചെയ്ത പല സംവരണവിരുദ്ധരും മനസ്സിലാക്കിയോ എന്തോ അവർ പങ്കാളിത്ത ജനാധിപത്യ ത്തെ സപ്പോർട്ട് ചെയ്യുകയായിരുന്നു എന്ന്. സ്ത്രീകൾ പകുതിയുള്ള ജനതയുടെ ഭരണത്തിൽ സ്ത്രീകൾക്കു പങ്കാളിത്തം വേണം എന്നാണവർ അറിയാതെ പറഞ്ഞുപോയത്. സ്ത്രീകളുടെ ഉദാഹരണം പറഞ്ഞെന്നേയുള്ളൂ; വിഷയം ജാതിസംവരണം തന്നെ.

ഉദാഹരണമായി, നിങ്ങളുടെ സംസ്ഥാനത്തിലേക്കാൾ 'മെറിറ്റു'ള്ളവർ അടുത്ത സംസ്ഥാനത്തിലാണെങ്കിൽ സർക്കാർ ജോലികളിലും പാർലമെന്റ്/ അസംബ്ലി പ്രാതിനിധ്യത്തിലും അവരെ നിയമിച്ച് ഇവിടെ വെറും 'പ്രജ'കളായി ജീവിക്കാനും ഒരുനാൾ പ്രയത്നഫലമായി അവരുടെ അതേ നിലവാരത്തിൽ എത്തും എന്നാശ്വസിച്ചു കഴിയാനും തയ്യാറാവുമൊ? അതോ കേരളത്തിലുള്ളവരുടെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും പരിഗണന ലഭിക്കാൻ കേരളത്തിൽ നിന്നു തന്നെ പ്രതിനിധികളും സർക്കാർ ജീവനക്കാരും വേണമെന്നുണ്ടോ?

എന്തിന്, തെരഞ്ഞെടുപ്പു തന്നെ വേണോ? പരീക്ഷ നടത്തി ദേശീയതലത്തിൽ മെറിറ്റ് ഉള്ള ഭരണാധികാരികളെ കണ്ടെത്തിയാൽ പോരെ? പരീക്ഷയിൽ ശോഭിച്ചവർ എല്ലാവരും ഡൽഹിക്കാർ ആണെന്നിരിക്കട്ടെ; കേരളത്തിന്റെ പ്രശ്നങ്ങൾ ഉൾപ്പെടുത്തുമെന്നുറപ്പുവരുത്താൻ കേരളത്തിൽ നിന്നു പ്രതിനിധികൾ വേണം എന്നു പറയേണ്ടതുണ്ടോ? ഡൽഹിക്കാർ ആണെങ്കിലും 'മെറിറ്റ്' ഉണ്ടായാൽ പോരെ? അതോ ഒരു നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവർ ഭരണതലത്തിൽ തഴയപ്പെടില്ല എന്നുറപ്പു വരുത്താനും അവരെ പ്രതിനിധാനം ചെയ്യുമെന്നുറപ്പുള്ള പ്രതിനിധികളാണോ വേണ്ടത്?

ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളാണ് പങ്കാളിത്തവും പ്രാതിനിധ്യവും. അധികാരവികേന്ദ്രീകരണം പോലുള്ളവയുടെ അടിസ്ഥാനവും ഇതു തന്നെ. സമൂഹത്തിലെ വിവിധവിഭാഗങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായും കഴിയാവുന്നത്ര സാമൂഹ്യവൈവിധ്യത്തോടെയും മാക്സിമം പങ്കാളിത്തം ഭരണസംവിധാനത്തിൽ ഉറപ്പുവരുത്തുക എന്നതാണ് പങ്കാളിത്ത ജനാധിപത്യത്തിന്റെ അടിത്തറ. ഇതു‌ ഭൂമിശാസ്ത്രപരമായി അംഗീകരിക്കാൻ പറ്റുന്നവർക്ക് ഡെമോഗ്രാഫിക്കലി അംഗീകരിക്കാൻ പറ്റുന്നില്ല എന്നതാണ് വിചിത്രം. കാലങ്ങളായി ഭരണത്തിൽ നിന്നും, ഭരണകൂടം നടപ്പിലാക്കുന്ന സംവിധാനങ്ങളിൽ നിന്നും വരെ തഴയപ്പെട്ട്, തീർത്തും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ഭരണയന്ത്രത്തിൽ ഉൾക്കൊള്ളിക്കുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം. ഇവിടെ അധികാരം പങ്കിടുകയാണ് ഉദ്ദേശ്യം; മെറിറ്റിനു ഈ ലെവെലിൽ സ്ഥാനമില്ല.

മെറിറ്റ് രണ്ടാമതു വരുന്നതാണ്. അതായത്, ജോഗ്രഫികും ഡെമോഗ്രാഫികും ആയ പരിഗണനകൾക്കു ശേഷം ഇത്ര സീറ്റുകൾ ഇന്നയിന്നത് എന്നു തീരുമാനിക്കുന്നു; ആ സീറ്റിൽ ആ ക്രൈറ്റീരിയ അനുസരിച്ച് ലഭ്യമായവരിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. ആ ക്രൈറ്റീരിയക്കകത്തു വരുന്നവർ തമ്മിൽ ആണ് മെറിറ്റ് അടിസ്ഥാനത്തിൽ മത്സരം.തമിഴ്നാട്ടിലെ സർക്കാർജോലിക്കുള്ള മെറിറ്റ് ലെവലും കേരളത്തിലുള്ളതും ഒരുപോലെ ആവണമെന്നില്ല എന്നതുപോലെ തന്നെ ഇതും; വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള മെറിറ്റ് ലെവൽ ഒരുപോലെയായിരിക്കണമെന്നില്ല. സംവരണം യോഗ്യതക്കു‌ പകരമാവുന്നുമില്ല; ബിരുദം ആവശ്യമുള്ള ജോലിക്ക് ബിരുദക്കാർ തന്നെ വേണം.

സംവരണവിരുദ്ധർക്ക് 'മെറിറ്റ്' തലയിൽ കേറാനുള്ള പ്രധാനകാരണം ഇതെല്ലാം വ്യക്തിപരമായ നേട്ടങ്ങൾക്കായുള്ള ഒരു ജോലി/ വരുമാനമാർഗം മാത്രമായി കാണുന്നതാണ്; അങ്ങനെ നോക്കുമ്പോൾ സംവരണം ചാരിറ്റി ആണെന്നു തോന്നും. സർക്കാർ ജോലി പക്ഷെ അങ്ങനെയല്ല; ഓരോ സർക്കാർ ഉദ്യോഗസ്ഥനും വലിയ അളവിലോ ചെറിയ അളവിലോ ഭരണ യന്ത്രത്തിന്റെ ഭാഗമാണ്. പങ്കാളിത്തജനാധിപത്യത്തിൽ ഭരണസംവിധാനം വളരെ വിപുലമായ ഒന്നാണ്; അതിലെ ഓരോ വ്യക്തിയും ചെറുതോ വലുതോ ആയ ഭരണപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നുണ്ട്. അതു കൊണ്ടാണവിടെ ജനസംഖ്യാനുപാതത്തിൽ പങ്കാളിത്തം പ്രധാനമാകുന്നത്. 

ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന ഒരു വിഭാഗം, സാമൂഹ്യമായ കാരണങ്ങളാൽ കാലങ്ങളായി തഴയപ്പെട്ട ഒരു വിഭാഗം, അവരടക്കമുള്ള ജനതയുടെ ഭരണസംവിധാനത്തിൽ പങ്കു വഹിക്കുന്നില്ല എന്നത് സ്വീകാര്യമല്ല എന്നതു കൊണ്ടാണ് അവരുടെ മിനിമം പങ്കാളിത്തം ഉറപ്പു വരുത്താൻ സംവരണം നടപ്പിലാക്കിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം സംവരണമില്ലാതെ തന്നെ ഉണ്ടായിരിക്കുമെന്ന അവസ്ഥ വരുമ്പോൾ സംവരണത്തിന്റെ ആവശ്യവും ഇല്ലാതാകും; അപ്പോഴേ ഇല്ലാതാകൂ.

ജനസംഖ്യാനുപാതം എന്നാൽ കൃത്യാനുപാതം എന്നു തെറ്റിദ്ധരിക്കരുത്. 70% പിന്നോക്കക്കാർ ഉണ്ടെങ്കിൽ സംവരണശതമാനം 70% ന്റെ അടുത്തുപോലും വരില്ല. മിനിമം പങ്കാളിത്തം മാത്രമാണുറപ്പു വരുത്തുന്നത്. ഉദാഹരണത്തിന്, ജനസംഖ്യയിൽ പകുതി സ്ത്രീകളാണ്; എന്നാൽ സ്ത്രീസംവരണം ആവശ്യപ്പെടുന്നത് 33% ആണ്; 50% അല്ല. ജാതിസംവരണവും ഇത്തരം മിനിമം പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ്. അത്രയെങ്കിലും പങ്കാളിത്തം അവർ കൂടി ഭാഗമായ ജനാധിപത്യവ്യവസ്ഥയുടെ ഭരണതലത്തിൽ അവർക്കു വേണം എന്നതാണ് ഉദ്ദേശ്യം.

സംവരണവിരുദ്ധർക്ക് പൊതുവെ വിഷമമുണ്ടാക്കുന്ന ഒരു കാര്യം‌ 'എനിക്കു കിട്ടേണ്ട' സീറ്റ്/ജോലി സംവരണക്കാരൻ കൊണ്ടുപോയി എന്നതാണ്. ആദ്യം മനസ്സിലാക്കേണ്ടത് അത് "എന്റെ സീറ്റ്" ആയിരുന്നില്ല എന്നതാണ്; അതു ദഹിക്കണമെങ്കിൽ പങ്കാളിത്തജനാധിപത്യ ത്തെ കുറിച്ചാദ്യം മനസ്സിലാക്കണം. തമിഴ്നാട്ടിലെ സർക്കാർ ജോലിക്കുള്ള കട്ട് ഓഫ് കുറഞ്ഞിരിക്കുകയും നിങ്ങളുടെ സ്കോർ അതിലുമെത്രയോ കൂടിയിരിക്കുകയും ചെയ്താലും അതു 'നിങ്ങൾക്കു കിട്ടേണ്ട' ജോലി ആവില്ല. തമിഴ്നാട്ടിലെ ജയിച്ച ജനപ്രതിനിധിക്ക് ഇവിടുത്തെ തോറ്റ സ്ഥാനാർഥിയേക്കാൾ വോട്ട് കുറഞ്ഞിരുന്നാലും ആ സീറ്റ് ഇവിടുത്തെ സ്ഥാനാർഥിക്ക് കിട്ടേണ്ടിയിരുന്നതാവില്ല. ഈ ജോഗ്രഫി മാറ്റി ഡെമോഗ്രഫി ഇട്ടാൽ ജാതിസംവരണം ആയി. അവരുടെ പങ്ക് നിങ്ങളുടേതാവുന്നില്ല; അതവരുടെ പങ്കാളിത്തം ഭരണസംവിധാനത്തിൽ ഉറപ്പുവരുത്താനുള്ള, അവർക്കു വേണ്ടിയുള്ള, സീറ്റാണ്. Its not yours to give or take!

No comments:

Post a Comment