Thursday 11 August 2016

നിഷിദ്ധാഹാരങ്ങൾ (Food Taboos)

മനുഷ്യസംസ്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും പ്രധാനപ്പെട്ട അടയാളങ്ങളിൽ ഒന്നാണ് ആഹാരശൈലി. മനുഷ്യജീവിതവും കലാരൂപങ്ങളും മറ്റു സാംസ്കാരിക അടയാളങ്ങളുമെല്ലാം എത്രത്തോളം വൈവിധ്യം നിറഞ്ഞതാണോ അത്രതന്നെ വൈവിധ്യം ആഹാരസംസ്കാരത്തിലും കാണാനാവും.

(Image credits: http://9broad.com/health/)
ഫുഡ് ടാബൂ എന്ന ഇംഗ്ലീഷ് വാക്കിനു തത്തുല്യ മലയാളപദം ഉണ്ടോ എന്നറിയില്ല. അർത്ഥം 'വിശ്വാസാധിഷ്ഠിതമായി നിലവിൽ വന്ന വിലക്കുകൾ' എന്നാണ്. പോളിനേഷ്യൻ ഭാഷകളിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം; മധ്യ ദക്ഷിണ പസഫിക്കിലെ ദ്വീപുകൾക്കു പറയുന്ന പേരാണ് പോളിനേഷ്യ. ഈ ഭാഷകളിൽ ഇതിന് 'പവിത്രം' (sacred), 'നിഷിദ്ധം' (forbidden) എന്നൊക്കെയാണർത്ഥം; ഈ വാക്കിന്റെ മതപരമായ സാംഗത്യം വളരെ പ്രത്യക്ഷമാണ്.

അത്തരം 'ടാബൂകൾ' പലതും വളരെ കൌതുകകരമാണ്. ചിലതിനൊക്കെ ചരിത്രപരമായ കാരണങ്ങൾ പറയപ്പെടുന്നുണ്ട്; ചിലതിൻറെയൊന്നും ഉത്ഭവത്തെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. മതങ്ങളും വിശ്വാസങ്ങളും എത്രത്തോളം മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നുവോ അത്രത്തോളം തന്നെ ആഹാരരീതികളെയും സ്വാധീനിച്ചിട്ടുണ്ട്. രോഗഭയവും തെറ്റിപ്പോയ രോഗനിർണയവും വരെ ആഹാരശൈലിയെ സ്വാധീനിക്കാറുണ്ട്. കാലാവസ്ഥാവ്യതിയാനവും ഒരു പ്രധാനഘടകമാണ്. അങ്ങനെയങ്ങനെ പലപല സാംസ്കാരികകാരണങ്ങളാൽ പലകാലങ്ങളിൽ പലയിടത്തായി ഉരുത്തിരിഞ്ഞു വന്നവയാണ് ഓരോ സമൂഹങ്ങളിലെയും ആഹാരനിയമങ്ങൾ.


ആഹാരക്രമങ്ങളും വിശ്വാസങ്ങളും ബലികളും 
(Cover of the book ‘Hegel, Haiti, and Universal History’)
ഇന്നു നിലവിലുള്ള മതങ്ങൾക്കെല്ലാം മുമ്പേ തന്നെ പ്രകൃതിയോടുള്ള ഭയം ദൈവവിശ്വാസത്തിന് വഴിവെച്ചിരുന്നു. അത്തരമൊരു ശക്തിയെ, ദൈവത്തെ, പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളും സ്വാഭാവികമായും ഉണ്ടായിരുന്നു. ഓരോ ഗോത്രത്തിലെയും  മനുഷ്യരുടെ പ്രധാന ആഹാരം എന്തൊക്കെയായിരുന്നുവോ അതൊക്കെതന്നെയാണ് ദൈവങ്ങൾക്കും ബലിയായി അർപ്പിച്ചിരുന്നത്. വിശേഷപ്പെട്ട വിലകൂടിയ ആഹാരങ്ങൾ ദൈവപ്രീതിക്കായി ബലികൊടുത്തിരുന്നു. ഇവയിൽ വേട്ടയാടി കൊണ്ട് വന്ന മൃഗങ്ങളും വളർത്തുമൃഗങ്ങളും കൃഷി ചെയ്തുണ്ടാക്കിയ വസ്തുക്കളും പാലുത്പന്നങ്ങളുമെല്ലാം അതതു ഗോത്രങ്ങളിലെ അതതു കാലത്തെ ആഹാരസംസ്കാരങ്ങൾക്കനുസരിച്ച് ഉൾപ്പെട്ടിരുന്നു. ഓരോ പ്രദേശങ്ങളിൽ ഓരോ ആഹാരസംസ്കാരം ഉള്ളതുപോലെ തന്നെ ചില ആഹാരവസ്തുക്കളുടെ മേലുള്ള വിലക്കുകളും ഓരോ പ്രദേശത്തും ഓരോ പോലെയാണ്. സംസ്കാരങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് മിശ്രണം നടന്നിട്ടുള്ളതുകൊണ്ട് പലപ്പോഴും ഈ രീതികൾ തമ്മിൽ കലരുന്നതും കാണാം.

ചില രസകരമായ food taboos ആണ് താഴെ:

പാശ്ചാത്യ (Western) ലോകം 
പട്ടിയിറച്ചി പൊതുവെ പാശ്ചാത്യരാജ്യങ്ങളിൽ ടാബൂ ആയി കണക്കാക്കപ്പെടുന്ന ഒന്നാണ്. കൊറിയ, വിയറ്റ്നാം, ചൈന എന്നിടങ്ങളിൽ പട്ടിയിറച്ചി ഉപയോഗിക്കുമെങ്കിലും അതൊരു കോമണ്‍ ഡിഷ്‌ അല്ല. പൂച്ചയിറച്ചിയും ഇതുപോലെ തന്നെ. രണ്ടിൻറെയും കാരണം അവ പെറ്റ് അനിമൽസ് ആയതുകൊണ്ടാവാം. കുതിരയിറച്ചിയും പൊതുവെ പാശ്ചാത്യർ ഭക്ഷിക്കില്ല. എന്നാൽ ഇറ്റലി, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ ഇടങ്ങളിൽ ചിലർ കുതിരയിറച്ചി കഴിക്കാറുണ്ട്.

എലികളുടേതും പൊതുവെ വൃത്തിയില്ലായ്മയുടെ പേരിൽ ഒഴിവാക്കപ്പെടുന്ന മാംസം ആണ്; എന്നാൽ ചില രാജ്യങ്ങളിൽ ഇതും കഴിക്കുന്നവരുണ്ട്. ഗിനിപ്പിഗ്ഗിന്റെ  ഇറച്ചി തെക്കേ അമേരിക്കയിൽ സാധാരണമാണ്; എന്നാൽ മറ്റു പാശ്ചാത്യരാജ്യങ്ങളിൽ കാണാറില്ല.

ബ്രസീലുകാരുടെ പ്രധാനാഹാരമാണ് മത്സ്യവും മറ്റു കടൽവിഭവങ്ങളും. എന്നാൽ ഇവയിൽ തന്നെ ഭക്ഷിക്കാൻ പാടില്ലാത്തവയെന്നു തരം തിരിച്ചവയുമുണ്ട്. ഇരപിടിക്കുന്ന മത്സ്യങ്ങൾ (Predatory fish) പൊതുവേ രോഗികൾക്ക് നിഷിദ്ധമാണ്. കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന തരം മത്സ്യങ്ങളും  രോഗികൾ ഭക്ഷിച്ചുകൂടാ.

The Church of Jesus Christ of Latter-day Saints

ക്രിസ്ത്യാനിറ്റിയിൽ പഴയ നിയമത്തിൽ ധാരാളം ആഹാരനിയമങ്ങളുണ്ട്; അവയൊന്നും ഇക്കാലത്ത് പിന്തുടരാറില്ല പൊതുവെ. ഒട്ടകം, ഒട്ടകപ്പക്ഷി എന്നിവ ബാൻ ചെയ്യപ്പെട്ടിട്ടുണ്ടെന്നു കാണാം. The Church of Jesus Christ of Latter-day Saints ലെ അംഗങ്ങൾക്ക് ചായയും കാപ്പിയും നിഷിദ്ധമാണ്. മോർമോൺ ചർച്ചിലെ അംഗങ്ങളും Seventh Day Adventist സഭാംഗങ്ങളും കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാറുണ്ട്.

ആഫ്രിക്കൻ ലോകം 
(Image credits: nigerianobservernews.com)
സോമാലിയയിലെ ചില ഗോത്രങ്ങളിൽ മത്സ്യം കഴിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. മത്സ്യം കഴിക്കുന്ന ഗോത്രങ്ങളുമായി ഇവർ വിവാഹം നടത്തുകയുമില്ല. ഇതിന്റെ കാരണം വ്യക്തമല്ല. മത്സ്യാഹാരം കഴിച്ച  ശേഷം  പണ്ടുകാലത്ത്  എന്തെങ്കിലും അസുഖങ്ങൾ വരികയോ മറ്റോ സംഭവിച്ചിരിക്കാം എന്നൂഹിക്കാനേ കഴിയൂ.

മുട്ട കഴിക്കുന്ന കുട്ടികൾ കള്ളന്മാരാകുമെന്നാണ് നൈജീരിയയിലെ ചില ഗോത്രങ്ങൾ വിശ്വസിക്കുന്നത്. തേങ്ങാപ്പാൽ കഴിച്ചാൽ കുട്ടികളുടെ ബുദ്ധി നഷ്ടപ്പെടും, ഗർഭിണികൾ ചേന കഴിച്ചാൽ കുട്ടി വലിപ്പം വെച്ച് ഡെലിവറി ബുദ്ധിമുട്ടുള്ളതാകും എന്നിങ്ങനെയുമുണ്ട് വിശ്വാസങ്ങൾ.

ജമൈക്കയിൽ ചിലയിടങ്ങളിൽ, സംസാരിച്ചു തുടങ്ങാത്ത കുട്ടികൾ ചിക്കൻ കഴിച്ചാൽ അവർ പിന്നീട് ഒരിക്കലും സംസാരിക്കില്ല എന്നൊരു വിശ്വാസമുണ്ട്‌. പകുതി മുട്ട കഴിച്ചാൽ കുട്ടി കള്ളനാകും, ഫീഡിംഗ് ബോട്ടിലിൽ ഫീഡ് ചെയ്‌താൽ കുഞ്ഞ് കള്ള് കുടിയനാകും എന്നിവയാണ് മറ്റു ചിലവ.

പാപ്വാ ന്യൂ ഗിനീ (Papua New Guinea Island Tribes)
(https://www.pinterest.com/pin/234187249351447198/)
പസിഫിക് സമുദ്രത്തിൽ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന  ചില ദ്വീപുകൾ ഉൾപ്പെട്ടതാണ് പാപ്വാ ന്യൂ ഗിനീ എന്ന രാജ്യം. ഇത്രയധികം സാംസ്കാരികവൈവിധ്യമുല്ല മറ്റൊരു നാടുണ്ടോ എന്ന് സംശയമാണ്. ഈനാട്ടിൽ ചില ഗോത്രങ്ങളിൽ ആർത്തവമുള്ള സ്ത്രീകൾ മാംസം, വാഴപ്പഴം, ചുവന്ന നിറമുള്ള പഴങ്ങൾ ഒന്നും ഭക്ഷിക്കാൻ പാടില്ല എന്ന് നിയമമുണ്ട്. കെണി വെച്ചു പിടിച്ച മൃഗത്തിന്റെ മാംസം ആർത്തവമുള്ള സ്ത്രീ തിന്നാൽ പിന്നീട് കെണിയിൽ മൃഗങ്ങൾ വീഴില്ല എന്നു വിശ്വസിക്കപ്പെടുന്നു. നായ്ക്കളെ വെച്ചാണ് ആ മൃഗത്തെ പിടിച്ചതെങ്കിൽ നായ്ക്കൾക്ക് മണം പിടിക്കാനുള്ള കഴിവ് നഷ്ടപ്പെടും.  ആർത്തവമുള്ള സ്ത്രീ വാഴപ്പഴങ്ങളും ചുവന്ന പഴങ്ങളും തിന്നാൽ അവയുണ്ടായ മരങ്ങൾ പിന്നീട് കായ്ക്കില്ലെന്നുമുണ്ട് ഒരു വിശ്വാസം.

മുതിർന്ന സ്ത്രീകൾക്ക് മത്സ്യം അനുവദനീയമല്ല. ഗർഭകാലത്ത് മുട്ട അനുവദനീയമല്ല. അവിവാഹിതരായ ചെറുപ്പക്കാരായ പുരുഷന്മാർക്ക് ഇത്തരം നിയമങ്ങൾ കുറവാണ്. എന്നാൽ വിവാഹശേഷം അവരും പുത്തൻമാംസം ഒഴിവാക്കി പുകയിൽ ഉണക്കിയ മാംസം കഴിക്കണം.

പൗരസ്ത്യ (Eastern) ലോകം 
(http://www.southernstylespices.com/)
കാശ്മീരിലെ ബ്രാഹ്മണർ 'കടുത്ത രുചിയുള്ള' ആഹാരങ്ങൾ ഒഴിവാക്കും. ഇവയിൽ ഉള്ളി, വെളുത്തുള്ളി, കുരുമുളക്, പച്ചമുളക് തുടങ്ങിയവ പെടും. കഠിനമായ ഗന്ധമുള്ള ആഹാരവസ്തുക്കൾ അശുദ്ധമായ/ നീചമായ വികാരങ്ങളെ ഉണർത്തും എന്ന വിശ്വാസമാണ് ഇതിനു പുറകിൽ.

ചൈനയിലെ ബുദ്ധമതാനുയായികൾ വെളുത്തുള്ളി, ഉള്ളി, കായം മുതലായവ ഒഴിവാക്കാറുണ്ട്. പുതുവർഷം തുടങ്ങിയ ചില ആഘോഷങ്ങളോടനുബന്ധിച്ച് ചില ആഹാരപദാർത്ഥങ്ങൾ ചൈനക്കാർ പൊതുവെ ഒഴിവാക്കാറുണ്ട്. പോറിഡ്‌ജ്‌ അത്തരമൊന്നാണ്; പുതുവര്ഷത്തിനിതു കഴിച്ചാൽ ദാരിദ്ര്യം വരുമെന്നൊരു വിശ്വാസമുണ്ട്.



       ജൈനാഹാരം 
(Image credits: indianmirror.com)

മാംസവും മത്സ്യവും ഒഴിവാക്കുന്നതിനു പുറമേ ജൈനാഹാരത്തിൽ കിഴങ്ങു വർഗങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഉള്ളിയും വെളുത്തുള്ളിയും മറ്റു കിഴങ്ങ് വർഗങ്ങളും നിഷിദ്ധമാണ്.

സസ്യങ്ങൾക്ക് ജൈനമതത്തിൽ ഒരു ഹൈറാർക്കി കല്പിച്ചിട്ടുണ്ട്; അതുപ്രകാരം മൃഗങ്ങൾക്ക് ശേഷവും  മറ്റു സസ്യങ്ങൾക്ക് മുമ്പുമായി ഇവക്ക് സ്ഥാനം കൽപിച്ചിട്ടുള്ളത് കൊണ്ടാണ് മാംസാഹാരം ഒഴിവാക്കുന്നതിനോടൊപ്പം ഇവയും ഒഴിവാക്കുന്നത്. ഹൈറാർക്കിയിൽ ഏറ്റവും താഴെയുള്ളവക്ക് senses കുറവാണെന്നാണ് വിശ്വാസം; അവയെ ഭക്ഷിക്കാൻ പ്രശ്നമില്ല.




    ഗോമാംസവും ഹിന്ദുത്വവും 
(http://thattukada-myblog.blogspot.in/)
ഹിന്ദുയിസത്തിന് ചരിത്രപരമായി നിലനില്പുള്ള ഒരു പ്രത്യേക ആഹാര സമ്പ്രദായം ഇല്ലെങ്കിലും, പണ്ടുകാലത്ത് ബുദ്ധിസത്തിനെതിരെയുള്ള ചെറുത്തുനില്പുകളിൽ ഉടലെടുത്ത്, പിന്നീട് ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള നവരാഷ്ട്രീയമുന്നേറ്റങ്ങളുടെ ഭാഗമായി പത്തൊമ്പതാം നൂറ്റാണ്ടിൽ ശക്തി പ്രാപിച്ചു വന്നതാണ് ഗോമാതാസങ്കൽപവും ഗോമാംസവർജ്ജനവും . പശു പുണ്യമൃഗമാണെന്നും അതിന്റെ മാംസം ഹിന്ദുവിന് വിലക്കപ്പെട്ടതാണെന്നുമാണ് ഈ വിശ്വാസം. വേദപരമായോ ചരിത്രപരമായോ ഈ വാദത്തിനു നിലനില്പില്ല എന്നിരിക്കിലും, നവഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഭാഗമായി ഈ ടാബൂ ഇക്കാലത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്.

സിംഗപ്പൂർ 

ചിത്രത്തിൽ കാണുന്നത് സിംഗപ്പൂരിലെ ഒരു സൈൻ ബോർഡാണ്. ച്യൂയിംഗം അവിടെ ബാൻഡ് ആണ്. ഫുഡ് ടാബൂ എന്ന് വിളിക്കാനാവില്ലെങ്കിലും ഇതിന്റെ കഥ വളരെ രസകരമാണ്. കണ്ടിടത്തെല്ലാം ച്യൂയിംഗം ഒട്ടിച്ചു വെക്കുക എന്നൊരു ചീത്ത ശീലം സിംഗപ്പൂർകാർക്ക് പൊതുവെ ഉണ്ടായിരുന്നത്രേ. 1987 ൽ MRT എന്ന ട്രാൻസ്‌പോർട്ട് സിസ്റ്റം കൊണ്ട് വന്നപ്പോൾ, ട്രെയിനുകളുടെ ഡോറുകൾ ഓട്ടോമാറ്റിക് ആയി അടക്കാനും തുറക്കാനും സെൻസറുകൾ ഘടിപ്പിച്ചിരുന്നു. ഈ സെൻസറുകളിൽ യാത്രക്കാർ ച്യൂയിംഗം ഒട്ടിച്ചുവെച്ചതു കാരണം ഡോർ ശരിക്ക് പ്രവർത്തിക്കാതെയായി. ഇത് ട്രാൻസ്‌പോർട്ട് സമയക്രമത്തെ സാരമായി ബാധിച്ചതു കൊണ്ടാണ് ച്യൂയിംഗം നിരോധിച്ചത്.


ഒരാംഗ് അസലി ഗോത്രം (Orang Asli Tribes)
(Image credits: Wikipedia)
പടിഞ്ഞാറേ മലേഷ്യയിലെ ഒരു ഗോത്രവിഭാഗം ആണ് ഒരാംഗ് അസലി. കൌതുകകരമായ ചില ആഹാരനിയമങ്ങൾ ഇവർക്കുണ്ട്.
ഒരെണ്ണം ഗർഭിണികൾക്ക് ഭക്ഷിക്കാവുന്ന ആഹാരത്തെ സംബന്ധിച്ചാണ്. ചെറിയ മൃഗങ്ങളുടെത് weak spirit ആയതു കൊണ്ട് അവയെ ഭക്ഷിക്കാം; അതായത് അണ്ണാൻ, തവള, ചെറിയ പക്ഷികൾ, മത്സ്യം എന്നിവയാവാം. മറ്റുള്ളവ പാടില്ല; strong spirit ഉള്ള വലിയ മൃഗങ്ങളുടെ മാംസം ഗർഭകാലത്ത് ശരീരം താങ്ങില്ല എന്നാണ് വിശ്വാസം. ഗർഭിണി മാത്രമല്ല ഭർത്താവും ഇതേ നിയമങ്ങൾ പിന്തുടരണം എന്നുമുണ്ട്. ഇതേ നിയമങ്ങൾ നാലുവയസ്സ് വരെ കുഞ്ഞുങ്ങൾക്കും ഉണ്ട്. എല്ലാ മൃഗങ്ങൾക്കും സ്പിരിറ്റ്‌ ഉണ്ടെന്നും ചെറിയ മൃഗങ്ങളുടെത് കുഞ്ഞുങ്ങൾക്ക് താങ്ങാനാവുന്ന വിധം ചെറുതായിരിക്കും എന്നുമാണ് വിശ്വാസം. നാലുവയസ്സിനു ശേഷം പ്രായത്തിനനുസരിച്ച് അല്പം കൂടി വലിയ മൃഗങ്ങളെ ഭക്ഷിച്ചു തുടങ്ങാം.

ഗർഭകാലവിലക്കുകൾ 
(Image credits: http://www.fertility-academy.co.uk/)
മുമ്പേ പറഞ്ഞ ഗോത്രങ്ങളിൽ മാത്രമല്ല ഗർഭകാലത്ത് പാലിക്കേണ്ട ആഹാരനിയമങ്ങൾ നിലവിലുള്ളത്. ശാസ്ത്രീയമായ അടിത്തറയുള്ളവക്ക് പുറമേ പലയിടത്തും നാട്ടറിവ് എന്നാ പേരിൽ പലതരം ഫുഡ് ടാബൂസ് നിലനിൽക്കുന്നുണ്ട്.

ഇന്ത്യയിൽ പൊതുവെ ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ആഹാരവസ്തുക്കളാണ് പൊതുവെ ഗർഭകാലത്ത് ടാബൂ. പപ്പായ, പൈനാപ്പിൾ, എള്ള് കൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ എന്നിവ ഇതിൽ പെടും. ഗർഭം അലസിപ്പോകുമെന്ന് ഭയന്നാണിത്‌.

ചൈനയിലാകട്ടെ, നേരെ തിരിച്ചാണ്. ഐസ്ക്രീം, തണ്ണിമത്തൻ തുടങ്ങിയ തണുത്ത ആഹാരങ്ങളാണ് ഗർഭിണികൾ ഒഴിവാക്കേണ്ടത്; തണുത്ത ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും ഗർഭിണികൾ വിട്ടുനിൽക്കണം. പഴയ കാലത്തെ വിശ്വാസമാണെങ്കിലും  ഇപ്പോഴും ചിലർ പിന്തുടരുന്നു. പൈനാപ്പിൾ, മാങ്ങ തുടങ്ങിയ ചില 'ചൂടുള്ള' ഭക്ഷണങ്ങളും കുഞ്ഞിനു ചില സ്കിൻ പ്രശ്നങ്ങൾ വരാതിരിക്കാൻ ഒഴിവാക്കും. എരിവുള്ളതും എന്ന അധികമുള്ളതുമായ ആഹാരവും ഗർഭമലസിപ്പോവാൻ കാരണമാകുമെന്നാണ് വിശ്വാസം.

ഇന്തോനേഷ്യയിൽ ഗർഭിണികൾക്ക് കോഴിമുട്ട നിഷിദ്ധമാണ്. കഴിച്ചാൽ പ്രസവം നീണ്ടതാവുകയും അമ്മക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുമെന്നാണ് വിശ്വാസം. എന്നാൽ നന്നായി പാകം ചെയ്ത മുട്ട കഴിക്കുന്നത് നല്ലതാണ് എന്നതാണ് യാഥാർഥ്യം. ഗർഭകാലത്ത് സത്യത്തിൽ ഒഴിവാക്കേണ്ടത് ആൽക്കഹോൾ, പുകവലി, കണ്ടാമിനേഷൻ സാധ്യതയുള്ള ആഹാരങ്ങൾ എന്നിവയാണ്; മറ്റൊന്നിനും ശാസ്ത്രീയ അടിസ്ഥാനമില്ല.

കോഷർ ഫുഡ്‌ 
(Image credits: https://dabrownstein.wordpress.com)
ജൂതായിസത്തിൽ ഒരുപാട് ഫുഡ് ടാബൂസ് നിലവിലുണ്ട്. കോഷർ എന്നാണ് ഇവ വിളിക്കപ്പെടുന്നത്.വെള്ളത്തിലും കരയിലും ജീവിക്കുന്ന, ആംഫീബിയൻ, ആയ എല്ലാ മൃഗങ്ങളും ജൂതർക്ക് നിഷിദ്ധമാണ്; തവള, മുതല, ആമ, പാമ്പ്‌ തുടങ്ങിയവയെല്ലാം ഇതിൽ പെടും.

ചില തരം മത്സ്യങ്ങളും നിഷിദ്ധമാണ്; ഈൽ മത്സ്യം പോലുള്ളവ. വെള്ളത്തിൽ ജീവിക്കുന്ന എന്നാൽ fins and scales ഇല്ലാത്ത എല്ലാതരം ജീവികളും നിഷിദ്ധമാണ്; ഷെൽ ഫിഷ്‌, ലോബ്സ്റ്റർ, ചെമ്മീൻ, കൊഞ്ച് തുടങ്ങിയവ.

പ്രാണികൾ തീർത്തും നിഷിദ്ധമാണ്; ആഹാരത്തിൽ പ്രാണികൾ പെട്ടുപോയാൽ പോലും വലിയ പ്രശ്നമാണ്; അവ പിന്നെ കഴിച്ചൂട. ഒച്ച്, അണ്ണാൻ, വവ്വാൽ തുടങ്ങിയവയാണ് നിഷിദ്ധമായ മറ്റു ചിലത്.

   ഇസ്ളാമിൽ ഹറാമായ ആഹാരങ്ങൾ 
(http://www.ksjs.co.uk/resources/kosher.jpg)


ഇസ്ലാമിലെ ഹലാൽ/ ഹറാം ഭക്ഷണക്രമത്തെ പറ്റി പൊതുവെ പലർക്കും അറിവുണ്ടായിരിക്കും. പ്രത്യേകിച്ച് പന്നിയിറച്ചി നിഷിദ്ധമാണ് എന്നത്. എന്നാൽ പന്നി മാത്രമല്ല ഇസ്ലാമിൽ നിഷിദ്ധം. Predatory (മാംസാഹാരി) ആയ എല്ലാ കരമൃഗങ്ങളും ഇസ്ളാമിൽ നിഷിദ്ധമാണ്. സസ്യാഹാരം കഴിക്കുന്ന മൃഗങ്ങൾ മാത്രമേ ആഹാരയോഗ്യമായുള്ളൂ. ഈ ക്രമങ്ങൾ ഇക്കാലത്തും വളരെ നിശിതമായി പാലിക്കപ്പെട്ടുവരുന്നുണ്ട്. ഭക്ഷിക്കാനുള്ള മൃഗങ്ങളെ കൊള്ളുന്ന രീതിക്കും പ്രത്യേകതകളുണ്ട് (ഹലാൽ മാംസം); അത്തരത്തിൽ കശാപ്പു ചെയ്യപ്പെട്ട മൃഗങ്ങളെ മാത്രമേ ഭക്ഷിക്കാവൂ എന്നുണ്ട്.



  യാസീദികൾ
(Image credits: http://www.plentyofhealth.com/)

ഇറാഖിലെ കുർദ്ദുകളിൽ പെടുന്ന ഒരു മതന്യൂനപക്ഷമാണ് യാസീദികൾ. യാസീദികൾക്ക് ലെറ്റ്യൂസ് നിഷിദ്ധമാണ്. ഇതിനു പുറകിലൊരു കഥയുണ്ട്. മുസ്ലിങ്ങളും ക്രിസ്ത്യൻസും യാസീദികളെ വെട്ടയാടിയിരുന്നതുമായി ബന്ധപ്പെട്ടതാണത്.  Falah Hassan Juma എന്ന മുസ്ലിം മതാധ്യാപിക പറയുന്നതു പ്രകാരം പതിമൂന്നാം നൂറ്റാണ്ടിൽ Mosul ഭരിച്ചിരുന്ന ക്രൂരനായ ഒരു രാജാവ് ഒരു യാസീദി പുരോഹിതനെ എക്സിക്യൂട്ട് ചെയ്യുകയും കണ്ടു നില്ക്കുന്ന ജനം lettuce head കൊണ്ട് എറിയുകയും ചെയ്തിരുന്നുവത്രേ. ആ കഥ കാരണമാണ് ലെറ്റ്യൂസ് വെറുക്കപ്പെട്ട ഒന്നായത്.



        പൈതഗോറിയൻസ് 
(http://classicalwisdom.com/cult-of-pythagoras/)


ഗ്രീക്ക് തത്വചിന്തകനും ഗണിതജ്ഞനായ പൈതഗോറസിന്റെ അനുയായികൾ സസ്യാഹാരികൾ ആയിരുന്നു. ഇവർക്ക് പയർവർഗ്ഗങ്ങൾ നിഷിദ്ധമായിരുന്നു. ഇതിന്റെ കാരണം അജ്ഞാതമാണ്; വയറിനു ഗ്യാസ് മുതലായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ടാവാമെന്നും ഫാവിസം (Glucose-6-phosphate dehydrogenase deficiency) എന്ന ഒരു രോഗാവസ്ഥക്കു കാരണമാകുമെന്ന ഭയം കൊണ്ടാണെന്നും അതല്ല വിശ്വാസപരം തന്നെയായിരുന്നുവെന്നുമെല്ലാം അഭിപ്രായങ്ങളുണ്ട്.





ഇത്തരം വ്യത്യസ്ത നിഷിദ്ധാഹാരങ്ങൾ ലോകത്ത് പലയിടത്തും നിലനിൽക്കുന്നത് പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഒരിടത്ത് നിഷിദ്ധമായത് മറ്റിടങ്ങളിലല്ല; ഒരിടത്ത് പ്രിയമുള്ള ആഹാരം മറ്റിടങ്ങളിൽ അത്ര സ്വീകാര്യമല്ല. പലതും വിശ്വാസത്തിന്റെയോ സമ്പ്രദായത്തിന്റെയോ പേരിൽ പിന്തുടരുന്നു എന്നതല്ലാതെ യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്തവയാണ്. ഭയമാണ് പലപ്പോഴും ഇത്തരം സമ്പ്രദായങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്. ലോകത്തെ ആഹാരസംസ്കാരങ്ങളുടെ വൈവിധ്യത്തെ പറ്റി മനസ്സിലാക്കിയാൽ തീരാവുന്ന ഭയവുമാണത്. നിഷിദ്ധാഹാരങ്ങൾ (

References:
1. Food taboos: their origins and purposes - http://www.ncbi.nlm.nih.gov/pmc/articles/PMC2711054/
2. Pregancy food taboos - http://theplate.nationalgeographic.com/2015/03/19/eat-this-not-that-taboos-and-pregnancy/
3. Food Taboos around the world - http://www.foxnews.com/leisure/2014/03/05/food-taboos-around-world/

Wednesday 10 August 2016

സസ്യാഹാരവാദവും 'തീറ്റ'യുടെ പരിണാമവും

(അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത്http://www.azhimukham.com/news/15621/vegetarianism-veganism-meat-food-culture-evolution-anupama)

(Image credits: http://www.blogphunu.vn/)
മനുഷ്യന്റെ ആഹാരരീതികൾ എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്നത് കൗതുകകരമായൊരു വിഷയമാണ്. പല കാരണങ്ങളാൽ മാറി വന്ന ഭക്ഷണരീതികൾ മനുഷ്യപരിണാമത്തിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌. ഈ കാരണങ്ങൾ പരിസ്ഥിതിയിൽ വന്ന മാറ്റങ്ങളായിരിക്കാനിടയുണ്ട്. ചൂട് കൂടിയതോ കുറഞ്ഞതോ വനം നശിച്ചു പോയതോ പുതിയ ജലസ്രോതസ്സുകളും ജലവിഭവങ്ങളും ലഭ്യമായതോ ഉള്ളത് നശിച്ചതോ അങ്ങനെ പലകാരണങ്ങളുണ്ടാവാം. ലഭ്യമായ പ്രകൃതിവിഭവങ്ങൾ ഭക്ഷിച്ചു ജീവിക്കാൻ കെല്പുള്ള ജീവികളാണ് പരിണാമപരമായി അതിജീവിച്ചത്; ആ ലഭ്യതയും ജീവികളുടെ ശരീരത്തിനു പ്രവർത്തിക്കാൻ ആവശ്യമായ പോഷകഘടകങ്ങളുമെല്ലാം ഇത്തരം അതിജീവനത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില റിസർച്ചുകൾ പ്രകാരം മാംസാഹാരം, പാകം ചെയ്ത ആഹാരം എന്നിവ ഭക്ഷിക്കാൻ ശീലിച്ചത്, മനുഷ്യവർഗത്തിന്റെ പരിണാമപരമായ അതിജീവനത്തെയും തലച്ചോറിൻറെ വികാസത്തെയും വരെ ഗണ്യമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. കിഴങ്ങുകളും കായ്കളും വേരുകളും ഇലകളും ഭക്ഷിച്ചു ജീവിച്ചിരുന്ന പൂർവികർ മാംസാഹാരത്തിലേക്കും പാചകത്തിലേക്കും തിരിഞ്ഞത് വലിപ്പം വെച്ച തലച്ചോറിൻറെ അമിത ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനു സഹായിക്കുകയും അങ്ങനെ വലിയ തലച്ചോറെന്ന മ്യൂട്ടേഷനുമായി ജനിച്ച പൂർവികർ അത് പ്രവർത്തിക്കാനാവശ്യമായ എനർജി ലഭിക്കാതെ ചത്തൊടുങ്ങി പോകുന്നത് തടഞ്ഞ് നിലനിൽക്കാൻ കാരണമാകുകയും ചെയ്തു എന്നാണ് ഇവയുടെ രത്നച്ചുരുക്കം.

തലച്ചോർ നമുക്ക് ലഭിക്കുന്ന ഊർജത്തിൽ എറ്റവും വലിയ പങ്ക് ഉപയോഗിക്കുന്ന ഒരു അവയവമാണ്. അതായത് അതൊരു COSTLY ORGAN ആണ്. അതിനു പ്രവർത്തിക്കാൻ ഒരുപാട് കലോറീസ് ഊർജം ആവശ്യമുണ്ട്. വിശ്രമാവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ ശരീരത്തിന്റെ 20% ഊർജം തലച്ചോർ ഉപയോഗിക്കുന്നു; ഇത് മനുഷ്യരിൽ മറ്റു പ്രൈമെറ്റ്സിന്റെ ഇരട്ടിയോളമായി വരുന്നു.

(Image credits: https://baloocartoons.wordpress.com)
മാംസഭക്ഷണം calories, proteins, fats and vitamins B12 തുടങ്ങിയ, തലച്ചോറിന്റെ വളർച്ചക്ക് അത്യന്താപേക്ഷിതമായ പോഷകഘടകങ്ങളുടെ ഒരു ബെസ്റ്റ് പാക്കേജ് ആണ്. ഇന്നത്തെ കാലത്തെ industrialised food culture വെച്ച് മനുഷ്യപൂർവികരുടെ ആഹാരക്രമങ്ങൾ അളക്കാൻ ശ്രമിക്കരുത്; അവയെ വെച്ച് ഇന്നത്തെ ആഹാരരീതികളെയും വിലയിരുത്തരുത്. ഏകദേശം ഒരു മില്ല്യൻ വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണത്. പോഷകഘടകങ്ങൾ അടങ്ങിയ ആഹാരം പലരീതിയിൽ നിർമ്മിച്ചെടുത്ത് മാർക്കറ്റിൽ ലഭ്യമാക്കുന്ന കാലമാണിത്. അന്നത്തെ ആഹാരരീതികൾ പൂർണമായും പ്രകൃതിയിലെ വിഭവലഭ്യതയെ അടിസ്ഥാനമാക്കിയാണ്. മനുഷ്യസമൂഹം ഉരുത്തിരിഞ്ഞു വന്ന ആഫ്രിക്കൻ പ്രദേശങ്ങളാണ് വിഭാവനം ചെയ്യേണ്ടത്. കാർഷികസംസ്കാരമെല്ലാം എത്രയോ കാലങ്ങൾക്ക് ശേഷം വന്ന 'മോഡേണ്‍' രീതിയാണ്. ലഭ്യമായ സസ്യാഹാരത്തിൽ ഇലകളും കിഴങ്ങുകളും അങ്ങനെ കാട്ടിൽ ലഭ്യമായതെന്തും പെടും. ഇത്തരം ഭക്ഷണം ഒരുപാട് നേരം ഇരുന്ന് വലിയ അളവിൽ ഭക്ഷിച്ചാലെ തലച്ചോറിനും ശരീരത്തിനും പ്രവർത്തിക്കാനാവശ്യമായ എനർജി ലഭിക്കുകയുള്ളൂ. ഇത്തരം സസ്യാഹാരം ഭക്ഷിച്ച് ജീവിക്കുന്ന ജീവികൾ ആഹാരം ചവച്ചുകൊണ്ടേ ഇരിക്കുന്നത് ശ്രദ്ധിക്കുക.

വളരെ സമയമെടുക്കുന്ന, ഒരു ദിവസത്തിന്റെ വലിയൊരു ഭാഗം ഈ ഊർജം ലഭിക്കാൻ വേണ്ടി ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണിത്. തിന്നാൻ മാത്രമേ സമയം കാണൂ എന്നർഥം! കൂടുതൽ പോഷകം, കുറഞ്ഞ സമയത്തെ പ്രയത്നം കൊണ്ട്, കുറഞ്ഞ അളവിലെ ആഹാരം കൊണ്ട്, ലഭിക്കുന്ന തരം ആഹാരരീതിയായിരുന്നു വലിയ തലച്ചോറുള്ള ജീവികൾക്ക് നിലനിൽപിന് ആവശ്യം. അത്തരം ആഹാരരീതികൾ സ്വീകരിച്ചിരുന്ന പൂർവികർ,  വലിയ തലച്ചോറിന്റെ ഭീമയായ ഊർജാവശ്യത്തെ നിറവേറ്റിയതിനാൽ, തലച്ചോറിന്റെ പരിണാമത്തെ  അതിജീവിച്ചു. സസ്യാഹാരത്തെ മാത്രം ആശ്രയിച്ചിരുന്നവർക്കാകട്ടെ, തലച്ചോറിന്റെ ഈ ഭീമമായ ഊർജാവശ്യത്തെ നിറവേറ്റാൻ കഴിയാതെ പോവുകയും അതിനാൽ പരിണാമശ്രിംഖലയിൽ നിന്ന് പുറംതള്ളപ്പെടുകയും ഉണ്ടായി.  പ്രത്യേകിച്ചും പാരിസ്ഥിതികകാരണങ്ങളാൽ സസ്യാഹാരത്തിൻറെ  ലഭ്യത ഒരു പ്രശ്നമായി തീർന്ന അവസരങ്ങളിൽ.

മനുഷ്യൻ 'പ്രകൃത്യാ' സസ്യാഹാരി ആണോ?
മനുഷ്യൻ 'പ്രകൃത്യാ' സസ്യാഹാരി ആണെന്ന വാദത്തിന് പൊതുവെ പറയാറുള്ള ഒരു കാരണമാണ് predator teeth ൻറെ അഭാവം. ഇത്തരം വാദങ്ങളുടെ ആദ്യത്തെ പ്രശ്നം എങ്ങനെയാണ് 'പ്രകൃത്യാ' എന്നത് നിർവചിക്കുക എന്നതാണ്. പരിണാമപരമായ വിശദീകരണമാണ് 'പ്രകൃത്യാ' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കിൽ അത് നമ്മൾ വിശദീകരിച്ചുകഴിഞ്ഞു. പരിണാമപരമായി മനുഷ്യന്റെ തലച്ചോർ വികാസത്തിന് തന്നെ കാരണമായത് മാംസാഹാരത്തിൽ നിന്നുള്ള ഊർജവും പോഷകങ്ങളുമാണ്.

ഇനി പല്ലുകൾ... മനുഷ്യപൂർവികർ പച്ചമാംസം ഭക്ഷിച്ചിരുന്നപ്പൊഴും ഉളിപ്പല്ലുകൾ ആവശ്യമായി വരാതിരുന്നതിന് കാരണമായി പറയുന്നത് ടൂൾസ് ഉപയോഗിക്കാൻ അവർ പഠിച്ചതാണ്.  കൂർപ്പിച്ചെടുത്ത കല്ലുകളും മറ്റും external teeth പോലെ പ്രവർത്തിച്ചതുകൊണ്ടാണ് കൂർത്ത പല്ലുകളുടെ അഭാവത്തിലും മാംസാഹാരം മനുഷ്യന്റെ ആഹാരമായത്. കൂർത്ത പല്ലുകൾ ഇല്ലെങ്കിൽ മാംസാഹാരം കഴിക്കാൻ കഴിയാതെ വരുന്ന അവസ്ഥയുണ്ടെങ്കിലേ ഈ ഉളിപ്പല്ലുവാദത്തിനു പ്രസക്തിയുള്ളൂ; അത്തരം സാഹചര്യത്തിലേ മാംസാഹാരികൾക്കു നിർബന്ധമായും കൂർത്ത ഉളിപ്പല്ല് എന്നത് ഒരു പരിണാമനിയമം (പ്രകൃതിനിയമം) ആയിത്തീരൂ.

മനുഷ്യന്റെ കുടലുകൾ എയ്പ്പുകളെക്കാൾ (apes) വളരെ വണ്ണം കുറഞ്ഞവ ആണെന്നതും ശ്രദ്ധേയമാണ്. സസ്യാഹാരത്തെക്കാൾ CONCENTRATED NUTRIENTS കടന്നു പോകും വിധമാണിത്. മാംസം പോലുള്ള കുറഞ്ഞ അളവിൽ നിന്നും കൂടുതൽ പോഷകം ലഭിക്കുന്ന തരം ആഹാരം ശീലിച്ചത് കൊണ്ടാണ്, ഈ കുടലുകളുടെ ചെറുതാവൽ എന്ന പരിണാമം മനുഷ്യന്റെ നിലനില്പിനെ ബാധിക്കാതിരുന്നത്; ആ മാറ്റം പരിണാമപരമായി നിലനിന്നത്. ഇത്ര ചെറിയ കുടലും വെച്ച് കാറ്റിൽ ലഭ്യമായ കിഴങ്ങും പുല്ലും മാത്രം ഭക്ഷിച്ച് ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അത്തരം പരിണാമം സംഭവിച്ച ജീവികൾ പ്രകൃതിനിർധാരണത്തിൽ പുറന്തള്ളപ്പെട്ടേനെ.

തീയിൽ പാചകം ചെയ്യാൻ പഠിച്ചതോടെ ഇത് വീണ്ടും എളുപ്പമായി. പച്ചയായ മാംസത്തെക്കാളും സസ്യങ്ങളെക്കാളും എളുപ്പത്തിൽ ദഹിക്കുക തീയിൽ പാകം ചെയ്തവയാണ്. പാചകം എന്നാൽ ഇന്നത്തെ "പാചകകല" എന്നൊന്നും ധരിക്കരുത്. തീയിൽ ചുട്ടെടുക്കുകയോ വെള്ളത്തിൽ പുഴുങ്ങിയെടുക്കുകയോ ഒക്കെയാണ് അക്കാലഘട്ടത്തിൽ പാചകം.
പാചകം ഒരു തരം PRE-DIGESTION ആണ്. ആഹാരം കഴിക്കുന്നത് ദിവസം മുഴുവൻ നീളുന്ന ഒരു പ്രക്രിയ എന്നതിൽ നിന്ന് ഒരു 'quick process' ആക്കി മാറാൻ ഇത് സഹായിച്ചു. ചുറ്റുമുള്ള ലോകത്തിന്റെ പര്യവേക്ഷണത്തിനു തലച്ചോറും ബുദ്ധിയും മാത്രം പോരല്ലോ; സമയവും വേണം. അതും ഇങ്ങനെ ലഭ്യമായി.

വലിയ തലച്ചോറിനൊപ്പം ആമാശയത്തിന്റെ വലിപ്പവും ഏറെക്കുറെ ചെറുതായി എന്നത് ശ്രദ്ധേയമാണ്. സസ്യാഹാരികളായ ജീവികൾക്കാണ് പൊതുവെ വലിയ ആമാശയം ഉള്ളത്. നേരത്തെ പറഞ്ഞത് പോലെ ഊർജവും സംഭരിക്കാൻ ഒരുപാട് ഭക്ഷിക്കേണ്ടി വരുന്നത് കൊണ്ടാണത്; വലിയ ആമാശയമില്ലെങ്കിൽ ശരീരത്തിനാവശ്യമുള്ള ഊർജം സംഭരിക്കാൻ കഴിയാതെ സസ്യാഹാരികൾ പ്രകൃതിനിർധാരണത്തിൽ പുറംതള്ളപ്പെട്ടു പോവും. മാംസാഹാരവും പാകം ചെയ്ത ആഹാരവും ഇത്തരം വലിയ ആമാശയത്തിന്റെ ആവശ്യകത മനുഷ്യപൂർവികനിൽ ഇല്ലാതാക്കി. കുറഞ്ഞ ആഹാരം കൊണ്ട് കൂടുതൽ ഊർജം സംഭരിച്ച് നിലനില്ക്കാൻ പഠിച്ചതു കൊണ്ട് വലിയ ആമാശയം ഇല്ലാതാവാൻ കാരണമായ  ആ ജൈവികമാറ്റം മനുഷ്യന്റെ പരിണാമപരമായ അതിജീവനത്തിന് പ്രശ്നമായില്ല എന്ന് സാരം. പ്രകൃതി നിർധാരണത്തിൽ പുറംതള്ളപ്പെട്ടില്ല എന്ന് മാത്രമല്ല ഒരുപക്ഷെ വലിപ്പക്കുറവ് ചടുലമായ സഞ്ചാരത്തെ കൂടുതൽ സഹായിച്ചിട്ടുമുണ്ടാവാം.

മറ്റൊരു പ്രധാനസൂചന, തികഞ്ഞ സസ്യാഹാരികളെ പോലെയും raw food ഭക്ഷിക്കുന്ന മറ്റു ജീവികളെ പോലെയും എപ്പോഴും ആഹാരം ചവച്ചു കൊണ്ടേയിരിക്കാൻ ആവശ്യമായ ശക്തമായ താടിയെല്ലുകൾ മനുഷ്യനില്ല എന്നതാണ്. ഇത് MYH16 എന്ന ഒരു ജീൻ പ്രവർത്തനരഹിതമായതു കാരണം സംഭവിച്ചതാണെന്നു കാണുന്നു. ഈ മാറ്റം, നിയാണ്ടർത്താലുമായി  ആധുനികമനുഷ്യൻ ശാഖ പിരിഞ്ഞു വരുന്നതിനും മുമ്പേ, എന്നാൽ ചിമ്പാൻസികളും ഹോമിനിനും പിരിഞ്ഞതിനു ശേഷം, സംഭവിച്ച ഒന്നാണ്. അന്ന് പാചകം നിലവിലിരുന്നത് കൊണ്ടാണ് ഈ ജീനിന്റെ നഷ്ടം എന്ന മാറ്റത്തെ മനുഷ്യവർഗം അതിജീവിച്ചത്; പാകം ചെയ്ത ആഹാരം കഴിക്കാൻ അത്ര ശക്തമായ താടിയെല്ലുകൾ ആവശ്യമില്ല.

കാർഷികസംസ്കാരത്തിലേക്കുള്ള മാറ്റം 
(Image Credits: https://www.pinterest.com/antista1417/)
മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗവും മനുഷ്യൻ ഒരു Hunter Gatherer ആയിരുന്നു. അവരാണെങ്കിൽ പലതരത്തിലുള്ള സാഹചര്യങ്ങളിൽ ജീവിച്ചിട്ടുമുണ്ട്. മരുഭൂമികൾ, പർവതങ്ങൾ, താഴ്വരകൾ, തണുപ്പുകൂടിയ ഇടങ്ങൾ, ട്രോപ്പിക് വനങ്ങൾ, ദ്വീപുകൾ, കടല്ക്കരകൾ എന്നിങ്ങനെ പലയിടങ്ങളിലും ജീവിച്ചതു കൊണ്ട് തന്നെ ചുറ്റും ലഭ്യമായ ആഹാരങ്ങൾ അനുസരിച്ച് അവരുടെ ആഹാരരീതികൾ ക്രമപ്പെട്ടുവന്നു.

മനുഷ്യചരിത്രത്തെ വെച്ചു നോക്കുമ്പോൾ വളരെ ആധുനികമായ ഒന്നാണ് കാർഷികസംസ്കാരം; ഇത്  പതിനായിരമോ പതിമൂവായിരമോ  വർഷങ്ങൾക്ക് മുമ്പ് നിലവിൽ വരികയും അയ്യായിരത്തോളം  വർഷങ്ങൾക്ക്  മുമ്പ് മാത്രം വ്യാപിക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. 11000 BCE ൽ തന്നെ മനുഷ്യൻ Hunter Gatherer ജീവിതശൈലിയിൽ നിന്ന് സസ്യങ്ങളെയും മൃഗങ്ങളെയും ആഹാരത്തിനായി വളര്ത്തിയുണ്ടാക്കുന്ന കാർഷികജീവിതശൈലിയിലെക്ക് മാറിത്തുടങ്ങിയിരുന്നു. 6000 BCE യോടെ ഒരുവിധം വളർത്തുമൃഗങ്ങളെല്ലാം domesticate ചെയ്യപ്പെട്ടിരുന്നു.

ഈ മാറ്റങ്ങൾ 'ലഭ്യമായ ആഹാരം' എന്നതിൽ നിന്ന് 'കൃഷി ചെയ്തുണ്ടാക്കാവുന്ന ആഹാരം' എന്നതിലേക്ക് ആഹാരശൈലിയെ മാറ്റിയെടുത്തു. ഇതും കടന്ന്, industrialised food ന്റെ കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. അത് കൊണ്ട് തന്നെ ആഹാരരീതികൾ പലതും ചരിത്രത്താലും വിശ്വാസങ്ങളാലും influenced ആണെങ്കിലും അല്പം കൂടി അയവു വന്ന, മിക്സ് ചെയ്യപ്പെട്ട ആഹാരശൈലികളാണ് ഇന്ന് നിലവിലുള്ളത്.

വെജിറ്റേറിയനിസവും വീഗനിസവും 
(Image credits: http://www.blogphunu.vn/) 
Veganism,Vegetarianism, Lacto vegetarianism, Ovo lacto vegetarianism തുടങ്ങിയവയെല്ലാം വളരെ ആധുനികകാലത്ത് നിലവിൽ വന്നത് എന്ന് പറയാവുന്ന ആഹാരശൈലികളാണ്. വീഗൻ എന്നാൽ എല്ലാ മൃഗ ഉത്പന്നങ്ങളും ഒഴിവാക്കുന്നവർ, ലാക്ടോ വെജിറ്റെറിയൻ എന്നാൽ ഡയറി ഉത്പന്നങ്ങളും, ഉപയോഗിക്കുന്നവർ, ഓവോ ലാക്ടോ വെജിറ്റെറിയൻ എന്നാൽ മുട്ടയും ഡയറി ഉത്പന്നങ്ങളും ഉപയോഗിക്കുന്നവർ എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ട്.

മതവിശ്വാസം, മൃഗസ്നേഹം തുടങ്ങി പലകാരണങ്ങളാൽ ഇവ തെരഞ്ഞെടുക്കുന്നവരുണ്ട്. അത്തരമൊരു തെരഞ്ഞെടുപ്പ്  ഇക്കാലത്ത് സാധ്യമാണ്; കാരണം സമീകൃതാഹാരത്തെ കുറിച്ചും ഏതെല്ലാം പോഷകങ്ങൾ എവിടെയെല്ലാം കിട്ടുമെന്നതിനെ കുറിച്ചും ഇന്ന് അറിവ് കൂടുതലാണ്. ആഹാരത്തിൽ കിട്ടാത്ത പോഷകത്തിന്റെ കുറവ് പരിഹരിക്കാൻ vitamin tablets ലഭ്യമായ കാലമാണിത്. അതായത് ആധുനികശാസ്ത്രത്തിന്റെ സംഭാവനയാണ് ഇപ്പോൾ നമുക്ക് ലഭ്യമായ ആഹാരശീലങ്ങളിലെ 'ചോയ്സുകൾ' എന്നർത്ഥം. എന്നാൽ മനുഷ്യ പൂർവികരുടെയും പുരാതനമനുഷ്യന്റെയും അവസ്ഥ അതായിരുന്നില്ല. അവരുടെ ആഹാരക്രമങ്ങളിൽ വിഭവലഭ്യത വലിയ ഒരു ഘടകമായിരുന്നു. അതുകൊണ്ടുതന്നെ, 'പ്രകൃത്യാ' സസ്യാഹാരികളാവുക അവർക്ക് അസാധ്യം തന്നെയായിരുന്നു.

References:
1)      The Importance of Energy and Nutrient Supply in Human Brain Evolution -  http://nah.sagepub.com/content/9/3/219.short
2)     Effects of Brain Evolution on Human Nutrition and Metabolism - http://www.annualreviews.org/doi/abs/10.1146/annurev.nutr.27.061406.093659
3)     The Expensive tissue hypothesis - http://www.jstor.org/stable/2744104?seq=1#page_scan_tab_contents
4)     Metabolic correlates of hominid brain evolution - http://www.sciencedirect.com/science/article/pii/S1095643303001326


Thursday 11 February 2016

അച്ചടക്കപരിശീലനത്തിലൊതുങ്ങുന്ന വിദ്യ എന്ന അഭ്യാസം




(അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://www.azhimukham.com/news/9778/education-system-discipline-teachers-rule-students-mentality-anupama-azhimukham

“You're really a good girl, you know.” 

That's what the headmaster used to say every time he saw Totto-chan. And every time he said it, Totto-chan would smile, give a little skip, and say, "Yes, I am a good girl." And she believed it.  

ടോട്ടോചാന്റെ സ്കൂളിൽ ഓരോ വിഷയത്തിനും ഓരോ പീരിയഡ് എന്ന രീതി ഇല്ലായിരുന്നു. കുട്ടികൾ ദിവസവും അവരവരുടെ ഇഷ്ടവിഷയം കൊണ്ടാരംഭിക്കും. ഓരോ കുട്ടിയും ഓരോ വിഷയമായിരിക്കും ചിലപ്പോൾ തുടങ്ങുക. ടീച്ചർമാർ ലക്ചർ കൊടുക്കുന്നതിനു പകരം കുട്ടികളുടെ ഇടയിൽ നടന്ന് അവരെ സഹായിച്ചു കൊണ്ടിരിക്കും. ഇങ്ങനെ, ഓരോ കുട്ടിയുടെയും ഇഷ്ടവിഷയവും താത്പര്യവുമെന്താണെന്ന് അദ്ധ്യാപകർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. രക്ഷിതാക്കളോട് കുട്ടികളെ അവരുടെ എറ്റവും മോശം വസ്ത്രത്തിൽ സ്കൂളിലയക്കാൻ കൊബായഷിമാഷ്‌ പറയുമായിരുന്നു; കീറിപ്പോയാലും അഴുക്കു പറ്റിയാലും പ്രശ്നമില്ലല്ലോ. കുട്ടികൾക്ക് വസ്ത്രത്തിൽ പറ്റുന്ന അഴുക്കിനെ പറ്റിയും കീറിപ്പോകുന്നതിനെ പറ്റിയുമൊന്നും വിഷമിക്കേണ്ടി വരരുതെന്ന് മാസ്റ്റർക്ക് നിർബന്ധമായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നാണ് ടോട്ടോചാനിനെയും കൊബായഷി മാസ്റ്ററെയും പരിചയപ്പെടുന്നത്. പരിഷത്തിന്റെ തന്നെ വിജ്ഞാനോത്സവങ്ങളിൽ വെച്ച് ചില കൊബായഷി മാസ്റ്റർമാരെ നേരിട്ടു പരിചയപ്പെട്ടതുമോർക്കുന്നു. സ്കൂൾകാലഘട്ടത്തിലെ ഏറ്റവും നല്ല ഓർമകളും ഇന്നുമോർമയിൽ നിൽക്കുന്ന പല ശാസ്ത്ര അറിവുകളുമെല്ലാം ഈ പുസ്തകങ്ങളുടെയും വിജ്ഞാനോത്സവങ്ങളുടെയും  സംഭാവനകളായിരുന്നുവെന്നത് യാദൃശ്ചികമല്ല. മുഷിഞ്ഞു മുഖം ചുളിച്ച് ബെഞ്ചിലിരുന്നു ബ്ലാക്ക് ബോർഡിൽ ടീച്ചറെഴുതുന്നത് നോക്കിയെഴുതിയതും പറയുന്നത് കേട്ടെഴുതിയതുമൊന്നും ഓർമയിലെങ്ങും സ്ഥിരമായൊരു സ്ഥാനം പിടിച്ചിട്ടില്ല അധികം.

അച്ചടക്കപാഠശാലകളായിരിക്കണം സ്കൂളുകൾ എന്ന വിക്ടോറിയൻ മൂല്യബോധത്തിൻറെ ചുവരുകൾക്കുള്ളിൽ നിന്ന് പുറത്ത് വരാത്ത മനസ്സുകളാണ് നമ്മുടെ വിദ്യാഭ്യാസസംവിധാനത്തെ നയിക്കുന്നത്. Age Hierarchy (പ്രായത്തിനനുസരിച്ചുള്ള അധികാരശ്രേണി), Position Hierarchy (സ്ഥാനമാനങ്ങൾക്കനുസരിച്ചുള്ള അധികാരശ്രേണി) എന്നിവയിൽ നിന്ന്  ഒട്ടും മുക്തമല്ലാത്ത പൊതുബോധമാണ് വിദ്യാഭ്യാസരംഗത്തും മുന്നിട്ടു നിൽക്കുന്നത്. 

കറപറ്റാത്ത ഇസ്തിരിയിട്ട യൂണിഫോമുകളും ബ്രൌൺ പേപ്പർ കൊണ്ട് പൊതിഞ്ഞു നെയിംസ്ലിപ്പ് ഒട്ടിച്ച പുസ്തകങ്ങളും അസംബ്ലിലൈനിൽ വടിപോലെ നിൽക്കുമ്പോൾ തലചുറ്റി വീണു പോകുന്ന വെയിലും ക്ലാസ്റൂം നിയമങ്ങളുമെല്ലാം വഴി വളർത്തിയെടുക്കപ്പെടുന്നത് അറിവോ ബൗദ്ധികവളർച്ചയൊ ധാർമികബോധമോ ഒന്നുമല്ല; അച്ചിൽ വാർത്തെടുത്ത യന്ത്രങ്ങളെ സൃഷ്ടിക്കാനുതകുന്ന വെറും അച്ചടക്കബോധം മാത്രമാണ്. ഭാവിയിൽ പണമുണ്ടാക്കുന്ന മെഷീനുകളെ നിർമിച്ചെടുക്കുന്ന ഒന്നു മാത്രമാണ് വിദ്യാഭ്യാസമെന്ന ബോധമാണ് ഭൂരിപക്ഷം രക്ഷിതാക്കളെയും ഭരിക്കുന്നത്.

മുതിർന്നവർ പറയുന്നതെന്തും അതിലെ ധാർമ്മികതയെയോ യുക്തിയെയോ ഒട്ടും ചോദ്യം ചെയ്യാതെ അനുസരിക്കുക എന്ന Age Hierarchy പഠിപ്പിക്കൽ ആണ് ഇക്കാലത്തും നമ്മുടെ അച്ചടക്കബോധത്തിന്റെ കാതൽ. ഇതെത്രത്തോളം അപകടകരമാണെന്നും കുട്ടികളുടെ സ്വാഭാവികമായ മാനസിക, ബൌദ്ധികവികാസത്തെ ഇതെത്രത്തോളം തടസ്സപ്പെടുത്തുവെന്നും മനസ്സിലാക്കാതെയാണ് അച്ചടക്കം അടിച്ചേൽപ്പിക്കുന്നത്. കുട്ടികളെ വളർത്തൽ എന്നാൽ "പറഞ്ഞാൽ കേൾക്കുന്ന നല്ല കുട്ടി"യെ രൂപപ്പെടുത്തി എടുക്കുക എന്നത് മാത്രമാണെന്ന ബോധത്തിൽ നിന്ന് ചില രക്ഷിതാക്കളും അധ്യാപകരുമെങ്കിലും അല്പാല്പമായി പുറത്ത് വരുന്നുണ്ടെന്നത് ഒരാശ്വാസമാണ്. എന്നാലത് തുലോം കുറവാണ്. 

കുട്ടിക്കാലത്തെ ഒരു സംഭവം ഓർക്കുന്നു. അനുജത്തി ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴോ മറ്റൊ ആണ്. ഞാൻ പ്രീഡിഗ്രീക്ക് പഠിക്കുന്നു. ശാസ്ത്രസാഹിത്യപരിഷത്ത് പരിഭാഷ ചെയ്തിറക്കുന്ന ശാസ്ത്ര, ഗണിതപുസ്തകങ്ങൾ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ഗണിതത്തിലെ ചില രസകരമായ പാറ്റെണുകൾ (patterns) അവതരിപ്പിക്കുന്ന ഒരു പുസ്തകം ആ വർഷമിറങ്ങിയിരുന്നു. സയൻസ് എക്സ്ഹിബിഷന് അവയിൽ ചിലത് പോസ്റ്ററുകൾ ആയിറക്കി പ്രദർശിപ്പിക്കാം എന്ന് അവൾ തീരുമാനിച്ചു; അല്പം ഞാനും സഹായിച്ചു. സ്കെച്ച് പെന്നും ചാർട്ട് ഷീറ്റും സംഘടിപ്പിച്ച് ശനിയും ഞായറും കഷ്ടപ്പെട്ടിരുന്നു ചില പോസ്റ്ററുകൾ ഉണ്ടാക്കി അവൾ സ്കൂളിൽ കൊണ്ട് പോയി; അപ്രൂവലിനു വേണ്ടി അധ്യാപകനെ കാണിച്ചു. 

പോസ്റ്ററുകൾ വാങ്ങിച്ചു കൊണ്ട് പോയ സാർ അവളെ സ്റ്റാഫ്റൂമിൽ വിളിപ്പിച്ചു. പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത് മുഴുവൻ മണ്ടത്തരങ്ങൾ ആണെന്നും ഇതൊന്നും ഗണിതത്തിൽ ഇല്ലെന്നും ഭാവന കണക്കിൽ കാണിക്കരുതെന്നും പറഞ്ഞു കൊണ്ട് പരിഹസിച്ചു ചിരിച്ചു. പുസ്തകത്തിന്റെ പേരുപറഞ്ഞ് അതിൽ നിന്നാണ് എല്ലാം എടുത്തതെന്ന് പറഞ്ഞു നോക്കിയെങ്കിലും ഇതൊന്നും ഒരു പുസ്തകത്തിലും കാണില്ലെന്നും മാഷായ എനിക്കറിയാത്ത കാര്യമാണോ നിനക്കറിയുന്നത് എന്ന വഴക്കും ഇനി ഇമ്മാതിരി സാധനങ്ങൾ കൊണ്ട് വരരുത് എന്ന വിലക്കും ആയിരുന്നു മറുപടി.  കണ്ണിൽ വെള്ളം തോരാതെയാണ് അന്നവൾ സ്കൂളിൽ നിന്ന് മടങ്ങി വന്നത്. അതിനു ശേഷമാണോ എന്നറിയില്ല; ആയിരിക്കാം എന്നിപ്പോൾ തോന്നിപ്പോകുന്നു; ഗണിതം എന്ന വിഷയത്തിലേ അവളധികം താത്പര്യം കാണിച്ചിട്ടില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവവമല്ല; ഇതെന്തു കൊണ്ടോ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു എന്ന് മാത്രം. ചോദ്യങ്ങളെ, സംശയങ്ങളെ, ആശയങ്ങളെ എല്ലാം അടക്കിവെക്കാനും അടങ്ങി ഒതുങ്ങി 'നല്ലകുട്ടി'യായി മിണ്ടാതെ ക്ലാസിലിരിക്കാനുമാണ് സ്കൂൾകാലം പഠിപ്പിച്ചത്. കനിവ് കാണിച്ച, മക്കളെയെന്നോണം സ്നേഹിച്ച, ഞങ്ങളുടെ വ്യക്തിത്വവികാസത്തിനു പ്രചോദനമേകിയിരുന്ന പ്രിയപ്പെട്ട അധ്യാപകരെ മറക്കുന്നില്ല; അവരൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് പഠനം മുഴുവനായും പീഡനമല്ലെന്ന തോന്നൽ ഉണ്ടായതും വലിയ മോശമില്ലാതെ ആ സർക്കാർ സ്കൂളിൽ നിന്ന് പഠിച്ചുപാസായി പുറത്ത് വരാൻ ഞങ്ങൾക്ക് രണ്ടു പേർക്കും കഴിഞ്ഞതും. എന്നാൽ, അവർ ഒരു ഭൂരിപക്ഷമായിരുന്നില്ല എന്നതാണ് സത്യം.

പത്രവാർത്തകൾ കാണുമ്പോൾ ഈയവസ്ഥക്കു ഒരുപാടൊന്നും മാറ്റം വന്നിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകർ, കുട്ടികളെ പരിഹസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്നവർ, മാനസികപീഡനമേൽപിച്ച് ആത്മഹത്യ വരെ എത്തിക്കുന്നവർ, ഇന്റേണൽ മാർക്കിലും ലാബിലും വൈവയിലും കണ്ടക്റ്റ്‌ സർട്ടിഫിക്കറ്റിലുമെല്ലാം വ്യക്തിവിരോധവും ലിംഗവിവേചനവും ജാതിവിവേചനവും വരെ കാണിക്കുന്നവർ  എന്നിങ്ങനെ പലകൂട്ടർ നമ്മുടെ അധ്യാപകസമൂഹത്തിനകത്തുണ്ട്. 

പ്രൈമറി സ്കൂൾ മുതൽ റിസർച്ച്  ഫെസിലിറ്റികളിൽ വരെ, പലയളവിൽ പലതരത്തിൽ പുതിയനാമ്പുകൾ ചവിട്ടിയരക്കപ്പെടുന്നു. ശിക്ഷണം ശിക്ഷയാകുന്നിടത്ത്, അധ്യാപനം അധികാരപ്രയോഗം മാത്രമാവുന്നിടത്ത്, അറിവിനും പഠനത്തിനും സ്ഥാനമില്ല; അച്ചടക്കത്തിനും വിധേയത്വത്തിനും മാത്രമേ സ്ഥാനമുള്ളൂ. വെയിലത്ത് അസംബ്ലിയിൽ നില്ക്കുന്ന ഹൈസ്കൂൾ വിദ്യാർഥിനികളിൽ എത്രപേർക്ക് ആർത്തവസമയമായിരിക്കാമെന്ന് ആ സമയത്ത് സ്കൂളുകളുടെ മുമ്പിലൂടെ കടന്നുപോവേണ്ടി വരുമ്പോൾ ഞാൻ പലപ്പോഴും വിഷണ്ണയാകാറുണ്ട്. അതവിടുത്തെ അധ്യാപകർ ആരെങ്കിലും അന്വേഷിക്കാറുണ്ടാവുമോ?

ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾ പോലും പ്രതിരോധിക്കാനോ ആരോടെങ്കിലും തുറന്നു പറയാനോ കുട്ടികൾ ഭയപ്പെടുന്നത് ഇത്തരത്തിൽ അടിച്ചേൽപിക്കുന്ന ഹൈറാർക്കിയുടെ കൂടി ഫലമാണ്. മുതിർന്നവർ ചോദ്യം ചെയ്യപ്പെട്ടു  കൂടാത്ത  അവസാനവാക്കുകൾ ആണെന്ന് ചെറുപ്പം തൊട്ടേ പഠിച്ചു കൊണ്ട് വളർന്നു വരുന്ന കുഞ്ഞ് പരാതികൾ ആരോട് പറയാൻ? വ്യക്തികളുടെ  പ്രായം 'ശരി'കളുടെ അളവുകോലാണെന്ന് മന:പാഠമാക്കിയ കുഞ്ഞ് ഏൽക്കുന്ന പീഡനങ്ങൾ തന്നോടുള്ള അക്രമം ആണെന്നുപോലുമെങ്ങനെ തിരിച്ചറിയാൻ? 

കുട്ടികളുടെ ബൌദ്ധികമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അധ്യാപകരുടെ കടമ; തല്ലിക്കെടുത്തുകയല്ല എന്ന തിരിച്ചറിവ് കുറച്ചെങ്കിലും പ്രബലമായി വരുന്നുണ്ട് എന്നതൊരു നല്ല മാറ്റം തന്നെയാണ്. ക്ലാസിൽ പറയുന്ന കാര്യങ്ങൾ വായടച്ചു വെച്ച് എഴുതിയെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടല്ല; സംശയങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിച്ചും തുറന്ന ചർച്ചകൾ സാധ്യമാക്കിയും ആണ് വിദ്യ അഭ്യസിപ്പിക്കേണ്ടത് എന്ന് പുതുതലമുറ അധ്യാപകർ പലരും മനസ്സിലാക്കിവരുന്നു. 

ഈ മാറ്റങ്ങൾക്കു പക്ഷേ,  സാധ്യമായ അധ്യയനദിനങ്ങൾ മുഴുവൻ റേഡിയോ പ്രഭാഷണം പോലെ ക്ലാസ് എടുത്തു തീർത്താലും തീരാത്ത വിധം ഭാരമേറിയ സിലബസ് പലപ്പോഴും തടസ്സമാകുന്നു എന്നതും യാഥാർഥ്യമാണ്. ഇന്നത്തെ സിലബസുകൾ പണ്ടത്തെതിനെക്കാൾ കട്ടി കൂടിയതാണ്; അക്കാലത്തുതന്നെ,  സമയമെടുത്ത് ക്ലാസിൽ ചർച്ചകൾ നടത്തി വിഷയമവതരിപ്പിക്കുന്ന അധ്യാപകർക്ക് സിലബസ് മുഴുവനായി തീർക്കാൻ കഴിയാറില്ല. 

മിടുക്കരായ ടോട്ടോചാൻമാരെ കൊണ്ട് നിറയുന്ന ലോകത്ത് നമുക്കിനിയും കൊബായഷി മാസ്റ്റർമാരെ ആവശ്യമുണ്ട്. കത്തിത്തുടങ്ങുന്ന വിളക്കുകളെ തല്ലിക്കെടുത്തുന്നവരെയല്ല; മറിച്ച്, തിരിയണയാതെ അണച്ചു പിടിക്കുന്നവരെ ആവശ്യമുണ്ട്. ആരോക്കെയായിത്തീരേണ്ടവരായിരുന്നു ഇന്നത്തെ തലമുറ എന്നോർത്തിട്ടുണ്ടോ? അവർക്കെത്താമായിരുന്ന ഇടങ്ങളിലെത്തിക്കാൻ ഉതകുന്ന ഒരു വിദ്യാഭ്യാസം അവർക്ക് ലഭിച്ചിട്ടുണ്ടോ? അടുത്ത തലമുറക്കെങ്കിലും അത് സാധ്യമാക്കാൻ നമ്മെക്കൊണ്ടുകഴിയുമോ?

Mr. Kobayashi kept on repeating, the entire time she was at Tomoe, those important words that probably determined the course of her whole life:

“Totto-chan, you're really a good girl, you know.”