Thursday 27 March 2014

സദാചാരക്കോഴികളുടെ കൂവൽ മനശാസ്ത്രം





























ആരവത്തിൽ പ്രസിദ്ധീകരിച്ചത് - http://aaravam.in/posts_00083/

സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും കാവൽമാലാഖകളായി സ്വയം അവരോധിച്ചിരിക്കുന്ന ഒരു കൂട്ടം ജീവികൾ നമുക്കിടയിലുണ്ട്. ഇവരുടെ പ്രധാനജോലി മറ്റുള്ളവരുടെ വാക്കിലേയും ചിന്തയിലെയും പ്രവൃത്തിയിലെയും സദാചാരം സംസ്കാരത്തുലാസിൽ വെച്ചു അളന്നു തൂക്കിയെടുത്ത് വിചാരണ നടത്തുകയും ശിക്ഷ വിധിക്കുകയുമാണ്. അവരുടെ അളവുകോലും ശിക്ഷാവിധികളും അംഗീകരിച്ചേ തീരൂ; എന്തെന്നാൽ അതിനുള്ള അവകാശം ഈ കാവൽമാലാഖമാർ കോപ്പിറൈറ്റ് വാങ്ങിച്ചു വെച്ചിരിക്കുകയാണ്!

അടുത്തിടെ കണ്ട ഒരു ഫേസ്ബുക്ക്‌ പോസ്റ്റ് ഇങ്ങനെയാണ്. ഒരു കൂട്ടം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ഗ്രൂപ്പ് ആയി വളരെ സാധാരണമായ ഒരു ഫോട്ടോ എടുത്തിരിക്കുന്നു. ഈ ഫോട്ടോ ഷെയർ ചെയ്തു കൊണ്ടുള്ള പ്രസ്താവന ഇങ്ങനെ; "ഇവരെ അറിയാവുന്നവർ ഇവരുടെ മാതാപിതാക്കളെ അറിയിച്ചാൽ ഭാവിയിൽ ഖേദിക്കാതെ സൂക്ഷിക്കാം!" ഫോട്ടോയിൽ കാര്യമായിട്ടൊന്നുമില്ല; കോളേജ് വിദ്യാർഥികൾ ആയിരിക്കണം കണ്ടാൽ. ഇതിൽ "ഭാവിയിലെ സാധ്യമായ ഖേദം" എന്താണ്? ആർക്കാണ്? എന്നതാണ് ചിന്തിക്കേണ്ട വിഷയം!

ഇത്തരം സദാചാരബോധം ചെറുപ്പം മുതലേ കുട്ടികളിൽ കുത്തിവെക്കപ്പെടുന്ന ഒന്നാണ് നമ്മുടെ സമൂഹത്തിൽ. സ്കൂളുകളിൽ  ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വ്യത്യസ്ത ഇരിപ്പിടങ്ങൾ കൊടുക്കുന്നതും വ്യത്യസ്ത കളിസ്ഥലങ്ങൾ ഏർപ്പെടുത്തുന്നതും ആണ്‍കുട്ടികളുടെ കൂടെ ഇരുത്തുക എന്നത് പലയിടത്തും വികൃതി കാണിക്കുന്ന പെണ്‍കുട്ടികൾക്കുള്ള ശിക്ഷയായും തിരിച്ചും നൽകുന്നതുമെല്ലാം അബോധപൂർവമായ ഒരു അന്യത്വബോധവും കപടസദാചാരബോധവും നമ്മുടെ കുട്ടികളിൽ വളരെ ചെറിയ പ്രായത്തിലേ ഉളവാക്കുന്നുണ്ട്. മുതിരുമ്പോൾ ഈ മതിലുകൾ പലരും മറിച്ചു കടന്നേക്കാമെങ്കിലും കൂടുതൽ പേരും അന്യഗ്രഹജീവികളെ എന്ന പോലെ കൌതുകത്തോടെയും പലപ്പോഴും ലൈംഗികമായ തലത്തിൽ മാത്രവും സഹപാഠികളെ കാണുന്നു. വ്യക്തികൾ എന്ന നിലയിൽ  പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ലഭിച്ചിട്ടില്ലാത്ത കുട്ടികൾ മുതിരുമ്പോൾ മുൻധാരണകൾക്കും  കപടസദാചാരബോധത്തിനും പലപ്പോഴും അകാരണമായ ഭയത്തിനും സംശയത്തിനും എല്ലാം അടിമപ്പെടുന്നത് അത്ഭുതമെന്നു പറയാനാവില്ല.

തനിച്ചുള്ള സ്ത്രീയെയോ പുരുഷൻ, സ്ത്രീ എന്ന ദ്വന്ദത്തെയോ എവിടെ ഏതു സാഹചര്യത്തിൽ കണ്ടാലും ലൈംഗികചിന്തകൾ ഓടി വരുന്ന ഒരു മനസ്സാണ് ഒരു ശരാശരി സദാചാരപോലീസിന്റെത്. അവന്റെ കണ്‍വെട്ടത്തിനപ്പുറം അടച്ചിട്ട മുറിയിലേക്കോ മറ്റോ ഈ ദ്വന്ദം അപ്രത്യക്ഷമായാൽ പിന്നെ എരിപൊരിയായി. അവർ ഭാര്യാഭർത്താക്കന്മാരാണോ എന്നാണു ആദ്യം അന്വേഷണം! ഒന്നിൽ കൂടെ പുരുഷന്മാരെ കണ്ടാൽ പിന്നെ ആ സംശയവും കാണില്ല; പുരുഷനും സ്ത്രീയും തമ്മിൽ സാധ്യമായ ഒരേയൊരു ബന്ധം അവന്റെ മനസ്സിൽ ലൈംഗികബന്ധമാണ്. ഇനി അങ്ങനെയെങ്കിൽ തന്നെ പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും ഉള്ളിടത്ത് തനിക്കെന്തു കാര്യം എന്ന ചിന്തയൊന്നും കടന്നു വരികയെ ഇല്ല തന്നെ!  

സ്വവർഗലൈംഗികതയും സദാചാരവാദികൾക്ക് ഒരു പ്രശ്നം തന്നെയാണ്. എന്നാൽ പുരുഷന്മാർ ഒരുമിച്ചു നടന്നാലോ കെട്ടിപ്പിടിച്ചാലോ ഒരുമിച്ചു ഒരു മുറിയിൽ താമസിച്ചാലോ ഒന്നും ഇവരങ്ങനെ വാളെടുത്ത് വരുന്നത് കണ്ടിട്ടില്ല. കൂടെ സ്ത്രീകൾ ഉണ്ടെങ്കിൽ ആണ് സദാചാരം പെട്ടെന്നുണരുന്നത്! അപ്പോൾ പ്രധാന പ്രശ്നം സദാചാരം അല്ല! പെണ്ണിനോടും, ആരുടെ കൂടെ എവിടെയൊക്കെ പോകണമെന്നും എങ്ങനെയൊക്കെ ജീവിക്കണമെന്നും സമൂഹത്തിന്റെ സമ്മതമില്ലാതെ തീരുമാനിക്കാനുള്ള അവളുടെ വ്യക്തിസ്വാതന്ത്ര്യത്തോടും ഉള്ള അസഹിഷ്ണുത! അവളുടെ ജീവിതത്തിലെ ശരിയും തെറ്റും തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന ധാർഷ്ട്യം! അതിൽ കവിഞ്ഞ സദാചാരബോധമൊന്നും ഈ കൂവി വിളിക്കുന്നവർക്കില്ല!

പെണ്ണിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന പുരുഷന്മാരും ഇത്തരത്തിൽ സദാചാരവാദികളുടെ ശത്രുക്കൾ തന്നെ. കാരണം, അത്തരത്തിലൊരു സപ്പോർട്ട് സ്ത്രീക്കുണ്ടാകുന്നതും തങ്ങളുടെ അധികാരത്തിനു വെല്ലുവിളി ആണെന്ന് അവർക്കറിയാം. അത് കൊണ്ട് കൂടെ നില്ക്കുന്ന പുരുഷന്മാരെയും തന്നാലാവുന്ന വിധം അപമാനിക്കുക എന്നത് അവരൊരു കർത്തവ്യമായി തന്നെയെടുക്കുന്നു. തനിച്ചു താമസിക്കുകയോ യാത്ര ചെയ്യുകയോ ഇരുട്ടിയാൽ പുറത്തിറങ്ങുകയോ ചെയ്യുന്ന സ്ത്രീകൾക്കെതിരായും ഉയരാറുണ്ട് സദാചാരവാദികളുടെ ഖഡ്ഗങ്ങൾ! ഇരുട്ടി പുറത്തിറങ്ങിയാൽ ആസമയത് അവിടെയെന്തു കാര്യം? അനാശാസ്യത്തിന് പോവുകയാണോ? എന്നെല്ലാം ചോദ്യം ഉയരുന്നത് പെണ്ണിനോട് ആണ്; ആണിനോടല്ല എന്നതും ശ്രദ്ധേയമാണ്. പുരുഷൻ  പുറത്തിറങ്ങി ഒരു പെണ്ണിനടുത്തു പോയാൽ പക്ഷേ പ്രശ്നമാണ്; അവിടെയും സദാചാരം സടകുടഞ്ഞെഴുന്നെൽക്കും!

ചുരുക്കത്തിൽ സദാചാരം എന്നാൽ സ്വയം എടുത്തണിയുന്ന ഒരു അധികാരചിഹ്നമാണ്; കാര്യപ്പെട്ട മറ്റൊന്നും സ്വജീവിതം കൊണ്ട് നേടാനോ ചെയ്യാനോ കഴിയാത്തത് കൊണ്ടാവണം ഇത്തരമൊരു ജോലി സ്വയം ഏറ്റെടുത്തിരിക്കുന്നത്. മറ്റുള്ളവന്റെ സ്വകാര്യതകളിലേക്ക് സദാ തിരിഞ്ഞിരിക്കുന്ന ഒരു വടക്കുനോക്കിയന്ത്രം ആണിത്. അന്യൻറെ സ്വകാര്യതകൾ ഇല്ലാതെ സദാചാരവാദിക്ക് നിലനില്പില്ല; വ്യക്തിത്വവുമില്ല! അത്തരമൊരിടപെടലൊ ഒരു പ്രസ്താവന എങ്കിലുമൊ നടത്തിയില്ലെങ്കിൽ തന്റെ ദിവസം ഗുണകരമായിരുന്നെന്നു തോന്നാനും വഴിയില്ല!

നിയമം നടപ്പിലാക്കേണ്ട പോലീസിന്റെ അവസ്ഥയും മറ്റൊന്നല്ല. അബദ്ധം പറ്റിയെന്നു മനസ്സിലാക്കിയാൽ മുഖം രക്ഷിക്കാൻ കള്ളക്കേസുകൾ പുറകെ വരും താനും. പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും തമ്മിൽ നടന്നത്, അല്ലെങ്കിൽ നടക്കാനിരുന്നത് "വ്യഭിചാരം" ആണെന്ന് തെളിയിക്കണമെങ്കിൽ അവിടെ പണമിടപാടിനു തെളിവ് നൽകേണ്ടതുണ്ടെന്നും അല്ലാത്തവിധം അത് നിയമവിരുദ്ധമല്ലെന്നും അറിയാത്ത പോലീസുകാരാണ് സദാചാര പോലീസ് കളിച്ചു നിർവൃതി അടയുന്നത്. അങ്ങനെയെങ്കിൽ തന്നെ, ഇന്ത്യൻ നിയമപ്രകാരം മറ്റൊരാളുടെ വ്യഭിചാരത്തിൽ നിന്ന് പണം പറ്റുന്നതാണ് നിയമവിരുദ്ധം; പിമ്പുകൾ, വേശ്യാലയ നടത്തിപ്പുകാർ തുടങ്ങിയവർ; ഇത് ചൂഷണം തടയാനുള്ള നിയമമാണ്; സദാചാരം സംരക്ഷിക്കാനുള്ള നിയമമല്ല!

ഇത്തരം സദാചാരവാദികൾക്ക് സമ്മതത്തോട് കൂടിയ ലൈംഗികബന്ധവും ബലാൽസംഗം, കടന്നുകയറ്റം തുടങ്ങിയവയും തമ്മിലുള്ള വ്യത്യാസവും പ്രശ്നമല്ല. സ്ത്രീയുടെ സമ്മതത്തോടെ ആണെങ്കിലും അല്ലെങ്കിലും അത് അവനു വെറുമൊരു സദാചാരപ്രശ്നമാണ്. അതിനെ കഴിയാവുന്നത്ര മഞ്ഞപ്പത്രമോടിയോടെ അവൻ ആഘോഷിച്ചു പരസ്യപ്പെടുത്തുകയും ചെയ്യും. ഒരു രാഷ്ട്രീയക്കാരനോ പ്രശസ്തനായ മറ്റൊരാളോ ഒരു സ്ത്രീയെ ആക്രമിച്ച ഒരു വാർത്തയെ അവൻ താരതമ്യം ചെയ്യുക മറ്റൊരു രാഷ്ട്രീയനേതാവിന്റെ വിവാഹേതര ബന്ധത്തോടോ ഒരു സെലിബ്രിറ്റിയുടെ വിവാഹപൂർവബന്ധത്തോടോ ആയേക്കും. ആദ്യത്തേത് ആ സ്ത്രീയുടെ മേലുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമാണെങ്കിൽ രണ്ടാമത്തെത് നിയമക്കുരുക്കുകളില്ലാത്ത വെറും വ്യക്തിഗതസദാചാരപ്രശ്നം മാത്രമാണെന്നത് ശരാശരി സദാചാരവാദിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. വ്യക്തികളുടെ മേലുള്ള കടന്നുകയറ്റം എന്ന പ്രശ്നം മനസ്സിലാക്കുന്ന ആളാണെങ്കിൽ അവൻ സദാചാരപോലീസ് ആയിരിക്കുകയുമില്ലല്ലൊ.

ഇനി ഇത്രയൊക്കെ കണ്ടു ഇത്തരം കപടസദാചാരവാദം പുരുഷന്റെ മാത്രം കുത്തക ആണെന്ന് ധരിക്കരുത്. സ്ത്രീക്കെതിരെയുള്ള സാമൂഹ്യ ആയുധങ്ങൾ പുരുഷൻ പലപ്പോഴും സ്ത്രീയെ കൊണ്ട് തന്നെയാണ് മൂർച്ച കൂട്ടിക്കുന്നത്. സദാചാരപോലീസ് കളിച്ചു തെരുവിലിറങ്ങുന്നതും അക്രമം നടത്തുന്നതും കൂടുതലും പുരുഷൻ ആയിരിക്കാം; എന്നാൽ രാത്രി നടന്നു പോകുമ്പോൾ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ പറ്റി വാർത്ത ടിവിയിൽ വരുമ്പോൾ "ആ സമയത്തവൾ എന്തിനവിടെ പോയി?" എന്നു പുരികം ചുളിക്കുന്ന ഒരു വലിയ പെണ്‍സമൂഹം നമ്മുടെ വീടുകളിൽ ടിവിക്ക് മുമ്പിലിരിപ്പുണ്ട്. ഈ മനോഭാവം തന്നെയാണ് ആണ്‍പെണ്‍ സമൂഹം ഒന്നുചേർന്ന് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുന്നത്. രാത്രി എല്ലാ ഇടങ്ങളും പുരുഷന്റെതായി മാറുമെന്നും അവിടെ അതിക്രമിച്ചു കടക്കുന്നവൾ ആക്രമിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും അടുത്ത തലമുറയിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നാം ഓർമിപ്പിച്ചു കൊണ്ട് തന്നെ വളർത്തുന്നു!

Image Courtesy: mouthshut.com

മതം, ആത്മീയത; വ്യക്തിഗതവിശ്വാസം Vs. അധികാരസ്ഥാപനവും ചൂഷണയന്ത്രവും



മതസ്ഥാപനങ്ങളും ആത്മീയസ്ഥാപനങ്ങളും  എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടുന്നത്? ദൈവത്തിലോ അത് പോലുള്ള എന്തെങ്കിലുമോ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കില്ലേ? അതയാളുടെ വ്യക്തിസ്വാതന്ത്ര്യമല്ലേ?

വളരെ നല്ല ചോദ്യമാണ്; എപ്പോഴും കേള്‍ക്കുന്നതുമാണ്. കേള്‍ക്കുമ്പോള്‍ വളരെ ശരി എന്ന് തോന്നും. വാച്യാര്‍ത്ഥത്തില്‍ മാത്രം എടുത്താല്‍ ശരിയുമാണ്. എന്നാല്‍ മതം വെറുമൊരു വ്യക്തിഗത വിശ്വാസം മാത്രമാണോ എന്നിടത്താണ് ഈ ചോദ്യത്തിലെ കരടു കിടക്കുന്നത്. മുമ്പ് പലപ്പോഴും ചർച്ച ചെയ്തിട്ടുള്ള വിഷയം തന്നെ; എങ്കിലും കാലികപ്രസക്തി വിട്ടുപോവാത്തതിനാൽ ഒന്നുകൂടി പരിശോധിക്കാം...

വ്യക്തിഗതവിശ്വാസങ്ങളുടെ ചില പ്രത്യേകതകള്‍:

1) വ്യക്തിയിൽ ഒതുങ്ങുന്നു; മറ്റൊരാളിലും കുടുംബാംഗങ്ങളിലും സ്ത്രീകളിലും കുട്ടികളിലും അടിച്ചെൽപ്പിക്കുകയില്ല.
2) ചോദ്യങ്ങളെയും സംശയങ്ങളെയും അടിച്ചമർത്തുകയില്ല. കാര്യകാരണസഹിതം നേരിടുകയോ എന്റെ വിശ്വാസം എന്റേത് മാത്രമെന്ന് ഒഴിഞ്ഞു മാറുകയോ ചെയ്തേക്കും.
3) നിയമസംഹിതകൾ ഉണ്ടാവില്ല; ഉണ്ടെങ്കിൽ തന്നെ ഒരു വ്യക്തി സ്വയം ഏല്പിക്കുന്ന വിലക്കുകൾ മാത്രം. സസ്യാഹാരി ആയിരിക്കുമെന്നോ ഒരു പ്രത്യേക വസ്ത്രധാരണശൈലി പിന്തുടരുമെന്നോ എല്ലാം ചിലർ  തീരുമാനിച്ചെക്കാം.
4) വിശ്വാസത്തിന്റെ പേരിൽ ഇളവുകളും പ്രത്യേകപരിഗണനയും ആവശ്യപ്പെടുകയില്ല.
5) ഭരണകൂടത്തിൽ വ്യക്തിവിശ്വാസങ്ങൾക്ക് പ്രാധാന്യമോ സ്വാധീനമോ ഉണ്ടായിരിക്കില്ല.
6) വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ, വില്പനകൾ എന്നിവയ്ക്ക് പ്രസക്തിയില്ല.

അധികാരസ്ഥാപനങ്ങളുടെയും ചൂഷണസംവിധാനങ്ങളുടെയും ചില പ്രത്യേകതകള്‍:

1) കുട്ടികളിൽ ചെറുപ്പം മുതലേ അടിച്ചെൽപ്പിക്കപ്പെടുന്നു; സ്ത്രീകൾക്ക് പ്രത്യേക നിയമങ്ങളും ചട്ടക്കൂടുകളും കാണാം.
2) ചോദ്യങ്ങളും സംശയങ്ങളും എതിർക്കപ്പെടും; വിമർശനാതീതമായി പ്രഖ്യാപിക്കും.
3) നിയമസംഹിതകൾ ഉണ്ടാവും; മിക്കപ്പോഴും എഴുതപ്പെട്ടവ. ഒരു മതത്തിന്റെയോ ആത്മീയ പ്രസ്ഥാനത്തിന്റെയോ അനുയായികൾക്ക് പ്രത്യേക ആഹാരക്രമം, പ്രത്യേക വസ്ത്രധാരണ ശൈലി, പ്രത്യേക ജീവിതചര്യ തുടങ്ങിയവ അടയാളങ്ങളായി പ്രഖ്യാപിക്കും. ഈ അടയാളങ്ങൾ ഇവരെ പൊതുജനത്തിൽ നിന്ന് വേർതിരിച്ചറിയാൻ വേണ്ടി ഉള്ളവയുമാണ്.
4) മതസ്ഥാപനങ്ങൾക്ക്‌ ടാക്സ് ഇളവ്, വിമർശനാതീത സ്റ്റാറ്റസ്, ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്നും ദിവ്യാൽഭുതങ്ങൾ അനാവരണം ചെയ്യുന്നതിനും മറ്റും വിലക്ക് തുടങ്ങിയവ സാധാരണം.
5) ഭരണസംവിധാനത്തിൽ ഇടപെടാനും മതനിയമങ്ങളെ സാമാന്യവൽകരിക്കാനും ശ്രമങ്ങൾ നടക്കും. നടന്നില്ലെങ്കിൽ സമാന്തരമതനിയമസംവിധാനം നിലവിൽ വരുത്താൻ ശ്രമിക്കും.
6) വിശ്വാസത്തിന്റെയും ദിവ്യാൽഭുതങ്ങളുടെയും പേരിൽ ചൂഷണങ്ങളും പണമിടപാടുകളും വില്പനകളും വളരെ സാധാരണം.

നിങ്ങളുടേത് വ്യക്തിഗതമായ ദൈവവിശ്വാസം ആണെങ്കില്‍ ഒരാള്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വന്നിട്ടുണ്ടെന്നു വിശ്വസിക്കുന്നത് പോലെയേ ഉള്ളൂ. നിങ്ങളുടെ വിശ്വാസം തെറ്റാണെന്ന് മറ്റുള്ളവര്‍ക്ക് ചൂണ്ടി ക്കാണിക്കാം; നിങ്ങള്‍ക്കതിനെ കയ്യിലുള്ള തെളിവുകള്‍ കൊണ്ട് നേരിടുകയോ 'എന്റേത് വെറും വിശ്വാസമാണെന്നു' ഒഴിഞ്ഞു മാറുകയോ ചെയ്യാം. എന്നാല്‍ തന്റെ വിശ്വാസം വിമര്‍ശനാതീതമാണെന്നും അത് ബഹുമാനം അർഹിക്കുന്നതാണെന്നും വിശ്വാസത്തിന്റെ പേരില്‍ തനിക്കു ചില ഇളവുകള്‍ സമൂഹത്തില്‍ അനുവദിച്ചു കിട്ടണമെന്നും എല്ലാം അവകാശപ്പെട്ടാല്‍ അത് വ്യക്തിഗതമല്ലാതായി തീരുന്നു.

നിങ്ങളുടെ വിശ്വാസത്തെ ആദരിക്കാൻ മറ്റാർക്കും യാതൊരു ഉത്തരവാദിത്വവുമില്ല. നിങ്ങൾ എന്ന വ്യക്തിയെ, വിശ്വാസം വെച്ച് പുലർത്താനുള്ള നിങ്ങളുടെ തീരുമാനത്തെ അംഗീകരിക്കാം; എന്നാൽ നിങ്ങളുടെ വിശ്വാസത്തെ അംഗീകരിക്കാനുള്ള ബാധ്യത ആർക്കുമില്ല. മാത്രമല്ല, യുക്തിസഹമായ രീതിയിൽ അതിനെ ചോദ്യം ചെയ്യാനും വിമർശിക്കാനും മറ്റുള്ളവരുടെ മുമ്പിൽ  ആ വിശ്വാസത്തിന്റെയോ അതിന്റെ പേരില് നടത്തപ്പെടുന്ന പ്രചരണങ്ങളുടെയോ  പൊള്ളത്തരം തുറന്നു കാട്ടാനും ഉള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുണ്ട് താനും...

മതമോ ആത്മീയതയോ വ്യക്തിവികാരങ്ങളല്ല; അധികാരപ്രസ്ഥാനങ്ങൾ  ആണ്. അത് കൊണ്ട് തന്നെ മതവികാരം വ്രണപ്പെടുന്നു എന്ന ന്യായം ബാലിശവും പരിഹാസ്യവുമാണ്. ചൂഷണത്തിന് കടിഞ്ഞാണ്‍ പിടിക്കുന്ന, അധികാരസ്വഭാവമുള്ള ഏതു പ്രസ്ഥാനത്തെയും, മതപ്രസ്ഥാനമായാലും ആത്മീയപ്രസ്ഥാനമായാലും മറ്റു കപടശാസ്ത്രപ്രസ്ഥാനങ്ങൾ ആയാലും ശരി, അവയെ വെളിച്ചത്തിൽ കൊണ്ട് വരേണ്ട, തുറന്നു കാണിക്കേണ്ട ബാധ്യത ഒരു പൌരൻ എന്ന നിലയിൽ ഏറ്റെടുക്കുകയാണ് മതവിമർശകരും ആത്മീയപ്രസ്ഥാനങ്ങളെയും കപടശാസ്ത്രങ്ങളെയും എതിര്ക്കുന്നവരും ചെയ്യുന്നത്.

രക്ഷകരാഷ്ട്രീയം; ചരിത്രത്തിലും വർത്തമാനത്തിലും




























അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://azhimukham.com/firstnews-211.html

"ഉയിർത്തെഴുന്നേറ്റ്
 ഉടവാളൂരി
 പ്രയത്നമുദ്രയുമായി
 തിരയും മാനവമനോരഥത്തിൽ
 തിസ്യൂസെത്തുവതെന്നോ!"

വയലാറിന്റെ പ്രശസ്തമായ പ്രൊക്യൂസ്റ്റസ് എന്ന കവിതയിലെ വരികൾ! രക്ഷകനെ തിരയുന്ന മനുഷ്യമനസ്സാക്ഷിയെ ഇത്ര  മനോഹരമായി ചിത്രീകരിക്കുന്ന വാക്കുകൾ വേറെയുണ്ടോ?

ചരിത്രവും ഇതിഹാസങ്ങളും മതങ്ങളും മുത്തശ്ശിക്കഥകളും എന്ന് വേണ്ട,  മനുഷ്യജീവിതത്തിന്റെയും ചിന്തകളുടെയും പൊട്ടും പൊടിയും ചേർന്നുകിടക്കുന്നതെന്തും പരിശോധിച്ചാൽ എല്ലായിടത്തും കലർന്നുകിടക്കുന്ന ഒരു ചേരുവയാണ് രക്ഷകൻ എന്ന സങ്കൽപം! എല്ലാ മതങ്ങൾക്കും ഒരു രക്ഷകൻ/ പ്രവാചകൻ/ ഗുരു/ ദൈവസങ്കൽപം ഉണ്ട്; എല്ലാ പ്രസ്ഥാനങ്ങൾക്കും അനിഷേധ്യനായ ഒരു നേതാവുണ്ട്; എല്ലാ ഇതിഹാസങ്ങളിലും ഒരു ഇതിഹാസപുരുഷനുണ്ട്; എല്ലാ മുത്തശ്ശിക്കഥകളിലും ഉണ്ട് രാജകുമാരിയെ രക്ഷിക്കാനെത്തുന്ന ഒരു ധീരനായ രാജകുമാരൻ! എന്തിനേറെ; സമകാലീനരാഷ്ട്രീയം പോലും ഈ രക്ഷകാന്വേഷണത്തിൽ അധിഷ്ഠിതമാണ്!

രക്ഷകൻ ശിക്ഷകൻ ആയിത്തീരുന്ന ഉദാഹരണങ്ങളും ചരിത്രത്തിൽ ധാരാളമുണ്ട്. അറിയപ്പെടുന്ന ഡിക്റ്റെട്ടർമാരും ഫാസിസ്റ്റുകളും  അധികാരത്തിലെത്തിയത്  രക്ഷകവേഷത്തിൽ  തന്നെയാണ്. ഹിറ്റ്ലർ, മുസ്സോളിനി, സ്റ്റാലിൻ, പോൾ പോട്ട്, സദ്ദാം ഹുസൈൻ, ഗദ്ദാഫി തുടങ്ങിയ പലരും നിലവിലിരുന്ന വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടും മെച്ചപ്പെട്ട ഒരു വ്യവസ്ഥിതി വാഗ്ദാനം ചെയ്തു കൊണ്ടുമാണ് അധികാരത്തിൽ എത്തിയത്. ശിക്ഷകസ്വഭാവം പുറത്തുവന്ന ശേഷവും ഇവർക്കെല്ലാം ധാരാളം അനുയായികൾ ഉണ്ടായിരുന്നതായും കാണാം. ആദരിക്കുന്ന നേതാവിനെ പറ്റിയുള്ള എതിരഭിപ്രായങ്ങളും തെളിവുകളും വരെ അവഗണിക്കാനും "കൾട്ട് ഓഫ് പേഴ്സണാലിറ്റി" എന്ന നിലയിൽ വ്യക്തിയാരാധന നടത്താനും തയാറുള്ള വലിയൊരു കൂട്ടം തന്നെ  ഇവരുടെ കൂടെ ഉണ്ടായിരുന്നു.

രക്ഷകനെ തിരയുന്ന ഈ മനോഭാവം മനുഷ്യന്റെ പ്രാഥമികസ്വഭാവങ്ങളിൽ ഒന്നാണെന്ന് പഠനങ്ങളും പറയുന്നു. മനുഷ്യനിൽ മാത്രമല്ല, നേതാവിനെ പിന്തുടരുന്ന രീതി മറ്റു ജീവജാലങ്ങളിലും ഉണ്ട്. ഈ പൂർവികപ്രവണതയുടെ അല്പം ഉയർന്ന ബൌദ്ധികതലത്തിലുള്ള ആവിഷ്കാരം തന്നെയാകണം  മനുഷ്യസംസ്കാരത്തിൽ അങ്ങോളമിങ്ങോളം കണ്ടു വരുന്ന വ്യക്തിയാരാധനകളുടെയും രക്ഷകാന്വേഷണത്തിന്റെയും ഉറവിടം.

കേംബ്രിഡ്ജ് യൂണിവേർസിറ്റിയിലെ സുവോളജി ഡിപാർട്മെന്റ്റിലെ ചില ശാസ്ത്രജ്ഞർ ചില മീനുകളിൽ നടത്തിയ പരീക്ഷണത്തിൽ1 നേതാവ്, അനുയായി എന്നീ സ്വഭാവസവിശേഷതകൾ ഇവയിൽ  അന്തർലീനമാണെന്ന് നിരീക്ഷിക്കുന്നു. നേതാവിന്റെ സ്വഭാവ സവിശേഷതയുള്ള മീനുകൾ അനുയായികളായി ജീവിക്കാനുള്ള തയ്യാർ കാണിക്കുന്നുണ്ടെങ്കിലും അനുയായിസ്വഭാവമുള്ളവർക്ക്‌ എപ്പോഴും ഒരു നേതാവിനെ പിന്തുടരാൻ ആണ് പ്രവണത എന്നാണു കണ്ടെത്തൽ! വാത്തുകളിൽ (Geese) നടത്തിയ പരീക്ഷണങ്ങളും ഇതേ നിരീക്ഷണത്തിലാണെത്തിയത്. ചെന്നായ്ക്കളുടെ സമൂഹജീവിതം നിരീക്ഷിച്ചതിന്റെ ഫലങ്ങളും3 അധികം വ്യത്യസ്തമല്ല. കുരങ്ങുകൾ പോലുള്ള, പരിണാമപരമായി മനുഷ്യനോടേറെയടുത്തു നില്ക്കുന്ന മൃഗങ്ങളിലും ഈ നേതാവ്, അനുയായി സ്വഭാവസവിശേഷതകൾ കാണാമെങ്കിലും4 അവ കൂടുതലും ഒരു വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള സന്നദ്ധതയെ ഏറെക്കുറെ ആശ്രയിച്ചിരിക്കുന്നു. അതായത്, നേതാവ്, അനുയായി റോളുകൾ പലപ്പോഴും മാറാവുന്നവ ആണ്; മറ്റൊരു നേതാവ് നേതൃത്വം ഏറ്റെടുക്കുമ്പോൾ മുമ്പ് നേതാവായിരുന്നവരും പിന്തുടരാനുള്ള സന്നദ്ധത കാണിക്കുന്നുണ്ട്; ഈ "പിന്തുടരാനുള്ള സന്നദ്ധത" സമൂഹജീവിതത്തിന്റെ ഭാഗമായി നേടിയെടുത്ത ഒരു സവിശേഷത ആയി കണക്കാക്കപ്പെടുന്നു.

മനുഷ്യരിലേക്ക് വരുമ്പോൾ ഇത്തരം അന്തർലീനമായ സവിശേഷതകൾ മാത്രമല്ല, മനുഷ്യന്റെ സാമൂഹ്യജീവിതത്തിന്റെ പ്രത്യേകതകൾ കൂടി കണക്കിലെടുക്കേണ്ടി വരും. സോഷ്യൽ കണ്ടീഷനിങ്ങ് വളരെയധികം സ്വാധീനിക്കുന്ന ഒരു മനശാസ്ത്രമാണ് മനുഷ്യന്റെത്. നേതാവ്, അനുയായി സ്വഭാവസവിശേഷതകൾ വ്യക്തികളിൽ ഉണ്ടാവാമെങ്കിലും ഒരളവു വരെ ഇവ സാമൂഹ്യഘടനയുടെയും നിലവിലുള്ള അധികാരശ്രേണി (Hierarchy) യുടെയും ചട്ടക്കൂടുകൾക്കുള്ളിലാണ്. ഗോത്രസമൂഹങ്ങളിൽ ഇത്തരം അധികാരശ്രേണി വളരെ പ്രകടമായി തന്നെ കാണാം. ഗോത്രനേതാവിൻറെ തീരുമാനങ്ങൾ അനിഷേധ്യമാണ്. ഈ നേതാവിന് കൃത്യമായ അധികാരങ്ങളും അനുയായികൾ പിന്തുടരേണ്ട കടുത്ത നിയമങ്ങളും ഉണ്ടായിരിക്കും. ആധുനികസമൂഹത്തിലും ഇത്തരം "കൾട്ട്" വ്യവസ്ഥകളുണ്ട്; പല സംഘടനകൾക്കും സമൂഹങ്ങൾക്കും ഈ "കൾട്ട്" സ്വഭാവവുമുണ്ട്. ഒരു സംഘടന "കൾട്ട്" ആണോ എന്ന് പരിശോധിക്കുന്നതിനേക്കാൾ ഓരോ സംഘടനക്കും എത്രത്തോളം  "കൾട്ട്" സ്വഭാവമുണ്ട് എന്ന് പരിശോധിക്കുക ആണ് വേണ്ടതെന്ന് ഈ വിഷയത്തിൽ ധാരാളമായി എഴുതിയിട്ടുള്ള ഡോ: ഡേയ്ക്മാൻ പറയുന്നു.

അതെ സമയം, നിലവിലുള്ള അധികാരശ്രേണി തൃപ്തികരമല്ലെന്ന ഒരു ഘട്ടം വരുമ്പോൾ പുതിയ നേതാക്കന്മാരെ, പലപ്പോഴും രക്ഷകപരിവേഷം കൊടുത്തു കൊണ്ട് തന്നെ ഉയർത്തിക്കൊണ്ടുവരാനും വീണ്ടും വ്യക്തിയാരാധനയിലേക്ക് വഴിമാറാനും ഉള്ള പ്രവണതയും മനുഷ്യസമൂഹത്തിൽ നിരീക്ഷിക്കാം. പുതിയ രക്ഷകനെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന പ്രവണത മനുഷ്യചരിത്രത്തിൽ വളരെ പ്രകടമാണ്; ഇത്തരം പുതിയ നേതാക്കൾക്ക് രക്ഷകപരിവേഷം ലഭിക്കാനുള്ള സാധ്യത ഒരുപക്ഷേ നിലവിലുള്ള അധികാരശ്രേണി വഴി നേതൃസ്ഥാനത്തെത്തിയവരെക്കാൾ കൂടുതലുമാണ്.

നിലവിലുള്ള മിക്ക മതങ്ങളും പ്രസ്ഥാനങ്ങളും ഇത്തരമൊരു രക്ഷകനാൽ  സ്ഥാപിക്കപ്പെട്ടതും അങ്ങനെ തന്നെ പിന്തുടരപ്പെട്ടു വരുന്നതും ആണെന്ന് കാണാം. ധർമ്മസംരക്ഷകൻ എന്ന് പേരുള്ള കൃഷ്ണൻ, രക്ഷകനായവതരിച്ചെന്നു വാഴ്ത്തപ്പെടുന്ന  യേശു, അന്നത്തെ സമൂഹത്തിൽ ബൃഹത്തായ പരിഷ്കാരങ്ങൾ വരുത്തി എന്നറിയപ്പെടുന്ന മുഹമ്മദ്‌ ഇവർക്കെല്ലാം പ്രാഥമികമായുള്ളത് രക്ഷകപരിവേഷം തന്നെ. അതാതു കാലഘട്ടത്തിൽ നിലനിന്നിരുന്നു എന്നറിയപ്പെടുന്ന അനീതിക്കെതിരെയും അധർമത്തിനെതിരെയും പടപൊരുതിയ വീരനായകർ ആയാണ് ഇവരെല്ലാം അതതു മതഗ്രന്ഥങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത്. ദൈവികപരിവേഷത്തിനായുള്ള അത്ഭുതപ്രവൃത്തികൾ ഇതിനു പുറമേ ഉപോത്ബലകമായി പ്രചരിപ്പിക്കപ്പെടുന്നവയാണ്; അത്ഭുതപ്രവൃത്തികൾ കൊണ്ടുമാത്രം ദൈവികപരിവേഷം കിട്ടിയതായല്ല കഥകൾ; അക്കാലത്ത് രക്ഷകനായവതരിച്ചു  എന്നതിലൂന്നിയാണ് വ്യക്തിപ്രഭാവവും വ്യക്തിയാരാധനയും ഉരുവായി വരുന്നത് എന്ന് സാരം.

രക്ഷകനായവതരിക്കുന്ന വ്യക്തി നേരിട്ട് തുടങ്ങി വെക്കുന്നതോ ആ വ്യക്തിയുടെ പ്രഭാവത്തെ ഉപയോഗപ്പെടുത്തി കൊണ്ട് പിന്നീട് അനുയായികൾ തുടങ്ങുന്നതോ ആവാം ഇത്തരം പ്രസ്ഥാനങ്ങൾ. ബുദ്ധവചനങ്ങൾ സ്വത്വപരിഷ്കരണവും അതുവഴി  സാമൂഹ്യപരിഷ്കരണവും ലക്ഷ്യമാക്കി ഉള്ളതാണ്; ബുദ്ധൻ ഗുരുവിൽ നിന്ന് പിന്നീട് ദൈവം ആയിത്തീർന്നതും ഈ വ്യക്തിപ്രഭാവത്തെ അടിസ്ഥാനമാക്കി തന്നെ. മഹാത്മാഗാന്ധി വിമർശനാതീതനാകുന്നതും ഗാന്ധിജിയുടെ ചില രീതികൾക്കും ആശയങ്ങൾക്കും എതിരെയുള്ള പരാമർശങ്ങൾ രാജ്യദ്രോഹമായി തന്നെ പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നതും വ്യക്തിയാരാധനക്കുദാഹരണമാണ്. ശ്രീനാരായണഗുരു എന്ന സാമൂഹ്യപരിഷ്കർത്താവിന്റെ വ്യക്തിപ്രഭാവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള "ഗുരുദേവൻ ദൈവം" എന്ന ആശയം ഈയടുത്ത കാലത്ത് കാണപ്പെട്ട് തുടങ്ങിയ ഒരു പ്രതിഭാസമാണ്.

ആധുനികസമൂഹത്തിലും ഇത്തരം വ്യക്തിപൂജകൾക്ക് ഉദാഹരണങ്ങൾ ധാരാളമായുണ്ട്. ആൾദൈവസംസ്കാരവും പുണ്യാളഭക്തിയും  ഇത്തരത്തിലുള്ളവയാണ്; ആൾദൈവങ്ങൾ വിമർശിക്കപ്പെടുമ്പോഴും ചോദ്യം ചെയ്യപ്പെടുമ്പോഴും ഭക്തരും അനുയായികളും അനുകൂലികളും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും പ്രകോപനപരതയും, വ്യക്തിപൂജ മനുഷ്യചിന്തയെ എത്രയാഴത്തിൽ  സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. മതമേധാവികൾ, ചില രാഷ്ട്രീയനേതാക്കന്മാർ എന്നിവരുടെ അനുയായികളിലും ഇതേ പ്രവണത കാണാം. ഒരു വ്യക്തിയെ അനിഷേധ്യനായ നേതാവായോ ഗുരുവായോ ദൈവമായോ ഒക്കെ ഉയർത്തി കൊണ്ട് വരുന്നത് ആ വ്യക്തി മുന്നോട്ടു വെക്കുന്ന ആശയങ്ങൾ ഉപയോഗിച്ചായിരിക്കും; എന്നാൽ പിന്നീട് ആശയങ്ങൾക്കപ്പുറം വ്യക്തിപ്രഭാവത്തിലും പൂജയിലും എത്തി നില്ക്കുന്നു പല പ്രസ്ഥാനങ്ങളുടെയും നിലനില്പ്. വ്യക്തികളെക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രസ്ഥാനങ്ങൾ ദുർല്ലഭമായിക്കൊണ്ടിരിക്കുന്നു.

വർത്തമാനകാലരാഷ്ട്രീയത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. തമിഴ്നാട് പോലുള്ള, പ്രാദേശികരാഷ്ട്രീയപ്രസ്ഥാനങ്ങൾ മുന്നിട്ടു നില്ക്കുന്ന സംസ്ഥാനങ്ങളിൽ ഈ പ്രവണത വളരെ നാളായി തന്നെ ഉണ്ട്. വ്യക്തി തന്നെയാണ് പ്രസ്ഥാനവും പാർടിയും. വ്യക്തിക്കപ്പുറം, നേതാവിൻറെ  പ്രഭാവത്തിനും മുന്നോട്ടു വെക്കുന്ന ആശയങ്ങൾക്കും അപ്പുറം ഒരു ആശയവ്യക്തതയോ രാഷ്ട്രീയമോ ഇല്ല തന്നെ. നേതാവിന്റെ അഭിപ്രായങ്ങൾ മാറുമ്പോൾ പ്രസ്ഥാനത്തിന്റെ സ്വഭാവവും മാറുന്നു; അനുയായികൾ അവയെ കണ്ണടച്ചു പിന്തുടരുകയും ജയ്‌ വിളിക്കുകയും ചെയ്യുന്നു; അനുകൂലിക്കാൻ കഴിയാത്തവർ കൊഴിഞ്ഞു പോകുന്നു. വ്യക്തമായ ആശയസംഹിത പിന്തുടരുന്ന, "വ്യക്തിയല്ല, പ്രസ്ഥാനമാണ് പ്രധാനം" എന്ന് പ്രഖ്യാപിക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങൾ പോലും പലപ്പോഴും വളരെ ദയനീയമായി വ്യക്തിപ്രഭാവങ്ങളിൽ തടഞ്ഞുനില്ക്കുന്നതു കാണാം.

ഈ തെരഞ്ഞെടുപ്പിന് ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന ചോദ്യം ഏതു ആശയക്കാർ ഇന്ത്യ ഭരിക്കണം എന്നതല്ല; ഏതു വ്യക്തി പ്രധാനമന്ത്രിയാവണം എന്നതാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മോഡി, രാഹുൽ ഗാന്ധി, കെജരിവാൾ, ജയലളിത തുടങ്ങി പല പേരുകളും പലരാലും ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്നുമുണ്ട് (അവരുടെയൊക്കെ വിജയസാധ്യതയും മറ്റും നമുക്കിപ്പോൾ മാറ്റി നിർത്താം). സോഷ്യൽ മീഡിയയിലും മുഖ്യധാരാമാധ്യമങ്ങളിലും പ്രധാനചർച്ച ആരു പ്രധാനമന്ത്രിയാവണം എന്നു തന്നെയാണ്; ഏതു ആശയക്കാർ ഇന്ത്യ ഭരിക്കണം എന്നല്ല. പ്രധാനമന്ത്രിക്ക് സ്വാഭീഷ്ടപ്രകാരം ഭരിക്കാവുന്ന ഒരു വ്യവസ്ഥയല്ല, പാർലമെന്റെറിയൻ വ്യവസ്ഥ നിലനില്ക്കുന്ന ഒരു രാജ്യമാണ് നമ്മുടെതെന്ന് മറന്നു പോകും വിധമാണ് ഈ രക്ഷകപരിവേഷങ്ങളുടെ മഹത്വവൽകരണം.  മോഡിയുടെ വികസനക്കഥകളും പോസ്റ്ററുകളും വിശേഷണങ്ങളും ഈയിടെ ഇറങ്ങിയ ബാലനരേന്ദ്ര തുടങ്ങിയ കുട്ടികൾക്കായുള്ള പുസ്തകത്തിലെ വീരനായകപരിവേഷവുമെല്ലാം ഈ വ്യക്തിപൂജയുടെ ഭാഗം തന്നെ. പ്രധാനമന്ത്രിപദത്തിലിരിക്കുന്നയാളുടെ വ്യക്തിപ്രഭാവം ഭരിക്കുന്ന  പാർടിയെക്കാൾ, അതിൻറെ ആശയങ്ങളേക്കാൾ പ്രധാനമാവുമ്പോൾ നാം ഭരണഘടനാപരമായ ജനാധിപത്യം (Constitutional Democracy) എന്ന വ്യവസ്ഥയിൽ നിന്ന് സ്വയം പുറകോട്ടു പോയി ഏകാധിപത്യത്തിന്റെ അടുത്തെത്തി നിൽക്കുന്നു.

വ്യക്തിപൂജ, നമ്മുടെ പരിഷ്കൃതസമൂഹത്തിന്റെയും ജനാധിപത്യവ്യവസ്ഥയുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും കടക്കൽ കത്തി വെക്കുന്ന അപകടകരമായ ഒരു പ്രവണതയാണ്. ചരിത്രം നമുക്ക് വായിച്ചു തരുന്നതും മറ്റൊന്നല്ല. ചില ആശയങ്ങളുടെ പേരിൽ ഒരു വ്യക്തി അനിഷേധ്യനായ നേതാവായി ഉയർന്നു  വരിക, പിന്നീട് വിമർശനാതീതൻ എന്ന നിലയിലേക്ക് പ്രതിഷ്ഠിക്കപ്പെടുക, ആ വ്യക്തി ഒരു പ്രതീകമായിത്തീരുക, നേതാവിന്റെ വാക്കുകൾ അവസാനവാക്കായിത്തീരുക, പതിയെ ആശയങ്ങൾ പിന്തള്ളപ്പെടുകയും വ്യക്തി മുന്നിട്ടു നില്ക്കുകയും ചെയ്യുക; ഇതാണ് രക്ഷകരാഷ്ട്രീയത്തിന്റെ പൊതുവായ രീതി. അണികളുടെ വൈകാരികതയാണ് രക്ഷകരാഷ്ട്രീയത്തിന്റെ പ്രധാന ഇന്ധനം. ഈ രക്ഷകപൂജാപ്രവണതയാകട്ടെ നമ്മുടെ സമൂഹമനശാസ്ത്രത്തിൽ ഇഴുകിച്ചേർന്നു കിടക്കുന്ന ഒന്നുമാണ്. എളുപ്പമല്ല ഇതിൽ നിന്ന് പുറത്ത് വരാൻ എന്നർഥം; വളരെ ബോധപൂർവമായ ഒരു പരിശ്രമത്തിലൂടെ മാത്രമേ ഈ വൈകാരികമായ കുരുക്കിൽ നിന്ന് പുറത്ത് വന്നു സ്വതന്ത്രമായി ചിന്തിക്കാനും വിലയിരുത്തലുകൾ നടത്താനും മനുഷ്യസമൂഹത്തിനു  കഴിയുകയുള്ളൂ.

References:

1) Initiative, Personality and Leadership in Pairs of Foraging Fish, PLoS ONE Volume 7 Issue 5, Shinnosuke Nakayama, Jennifer L. Harcourt, Rufus A. Johnstone, Andrea Manica, Published May 2012, http://www.plosone.org/article/info%3Adoi%2F10.1371%2Fjournal.pone.0036606

2) Personality differences explain leadership in barnacle geese, Ralf H.J.M. Kurvers, Babette Eijkelenkamp, Kees van Oers, Bart van Lith, Sipke E. van Wieren, Ronald C. Ydenberg, Herbert H.T. Prins,  http://dx.doi.org/10.1016/j.anbehav.2009.06.002

3) Leadership behavior in relation to dominance and reproductive status in gray wolves, Canis lupus, Rolf O Peterson, Amy K Jacobs, Thomas D Drummer, L David Mech, Douglas W Smith, http://www.nrcresearchpress.com/doi/abs/10.1139/z02-124#.UzBJBfl_vO0

4) The influence of social organisation on leadership in brown lemurs (Eulemur fulvus fulvus) in a controlled environment, A. Jacobs, M. Maumy, O. Petit, http://dx.doi.org/10.1016/j.beproc.2008.05.004

5) Evolution of personality differences in leadership, Rufus A. Johnstone and Andrea Manica, http://www.pnas.org/content/108/20/8373.full