Thursday 27 March 2014

രക്ഷകരാഷ്ട്രീയം; ചരിത്രത്തിലും വർത്തമാനത്തിലും




























അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://azhimukham.com/firstnews-211.html

"ഉയിർത്തെഴുന്നേറ്റ്
 ഉടവാളൂരി
 പ്രയത്നമുദ്രയുമായി
 തിരയും മാനവമനോരഥത്തിൽ
 തിസ്യൂസെത്തുവതെന്നോ!"

വയലാറിന്റെ പ്രശസ്തമായ പ്രൊക്യൂസ്റ്റസ് എന്ന കവിതയിലെ വരികൾ! രക്ഷകനെ തിരയുന്ന മനുഷ്യമനസ്സാക്ഷിയെ ഇത്ര  മനോഹരമായി ചിത്രീകരിക്കുന്ന വാക്കുകൾ വേറെയുണ്ടോ?

ചരിത്രവും ഇതിഹാസങ്ങളും മതങ്ങളും മുത്തശ്ശിക്കഥകളും എന്ന് വേണ്ട,  മനുഷ്യജീവിതത്തിന്റെയും ചിന്തകളുടെയും പൊട്ടും പൊടിയും ചേർന്നുകിടക്കുന്നതെന്തും പരിശോധിച്ചാൽ എല്ലായിടത്തും കലർന്നുകിടക്കുന്ന ഒരു ചേരുവയാണ് രക്ഷകൻ എന്ന സങ്കൽപം! എല്ലാ മതങ്ങൾക്കും ഒരു രക്ഷകൻ/ പ്രവാചകൻ/ ഗുരു/ ദൈവസങ്കൽപം ഉണ്ട്; എല്ലാ പ്രസ്ഥാനങ്ങൾക്കും അനിഷേധ്യനായ ഒരു നേതാവുണ്ട്; എല്ലാ ഇതിഹാസങ്ങളിലും ഒരു ഇതിഹാസപുരുഷനുണ്ട്; എല്ലാ മുത്തശ്ശിക്കഥകളിലും ഉണ്ട് രാജകുമാരിയെ രക്ഷിക്കാനെത്തുന്ന ഒരു ധീരനായ രാജകുമാരൻ! എന്തിനേറെ; സമകാലീനരാഷ്ട്രീയം പോലും ഈ രക്ഷകാന്വേഷണത്തിൽ അധിഷ്ഠിതമാണ്!

രക്ഷകൻ ശിക്ഷകൻ ആയിത്തീരുന്ന ഉദാഹരണങ്ങളും ചരിത്രത്തിൽ ധാരാളമുണ്ട്. അറിയപ്പെടുന്ന ഡിക്റ്റെട്ടർമാരും ഫാസിസ്റ്റുകളും  അധികാരത്തിലെത്തിയത്  രക്ഷകവേഷത്തിൽ  തന്നെയാണ്. ഹിറ്റ്ലർ, മുസ്സോളിനി, സ്റ്റാലിൻ, പോൾ പോട്ട്, സദ്ദാം ഹുസൈൻ, ഗദ്ദാഫി തുടങ്ങിയ പലരും നിലവിലിരുന്ന വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടും മെച്ചപ്പെട്ട ഒരു വ്യവസ്ഥിതി വാഗ്ദാനം ചെയ്തു കൊണ്ടുമാണ് അധികാരത്തിൽ എത്തിയത്. ശിക്ഷകസ്വഭാവം പുറത്തുവന്ന ശേഷവും ഇവർക്കെല്ലാം ധാരാളം അനുയായികൾ ഉണ്ടായിരുന്നതായും കാണാം. ആദരിക്കുന്ന നേതാവിനെ പറ്റിയുള്ള എതിരഭിപ്രായങ്ങളും തെളിവുകളും വരെ അവഗണിക്കാനും "കൾട്ട് ഓഫ് പേഴ്സണാലിറ്റി" എന്ന നിലയിൽ വ്യക്തിയാരാധന നടത്താനും തയാറുള്ള വലിയൊരു കൂട്ടം തന്നെ  ഇവരുടെ കൂടെ ഉണ്ടായിരുന്നു.

രക്ഷകനെ തിരയുന്ന ഈ മനോഭാവം മനുഷ്യന്റെ പ്രാഥമികസ്വഭാവങ്ങളിൽ ഒന്നാണെന്ന് പഠനങ്ങളും പറയുന്നു. മനുഷ്യനിൽ മാത്രമല്ല, നേതാവിനെ പിന്തുടരുന്ന രീതി മറ്റു ജീവജാലങ്ങളിലും ഉണ്ട്. ഈ പൂർവികപ്രവണതയുടെ അല്പം ഉയർന്ന ബൌദ്ധികതലത്തിലുള്ള ആവിഷ്കാരം തന്നെയാകണം  മനുഷ്യസംസ്കാരത്തിൽ അങ്ങോളമിങ്ങോളം കണ്ടു വരുന്ന വ്യക്തിയാരാധനകളുടെയും രക്ഷകാന്വേഷണത്തിന്റെയും ഉറവിടം.

കേംബ്രിഡ്ജ് യൂണിവേർസിറ്റിയിലെ സുവോളജി ഡിപാർട്മെന്റ്റിലെ ചില ശാസ്ത്രജ്ഞർ ചില മീനുകളിൽ നടത്തിയ പരീക്ഷണത്തിൽ1 നേതാവ്, അനുയായി എന്നീ സ്വഭാവസവിശേഷതകൾ ഇവയിൽ  അന്തർലീനമാണെന്ന് നിരീക്ഷിക്കുന്നു. നേതാവിന്റെ സ്വഭാവ സവിശേഷതയുള്ള മീനുകൾ അനുയായികളായി ജീവിക്കാനുള്ള തയ്യാർ കാണിക്കുന്നുണ്ടെങ്കിലും അനുയായിസ്വഭാവമുള്ളവർക്ക്‌ എപ്പോഴും ഒരു നേതാവിനെ പിന്തുടരാൻ ആണ് പ്രവണത എന്നാണു കണ്ടെത്തൽ! വാത്തുകളിൽ (Geese) നടത്തിയ പരീക്ഷണങ്ങളും ഇതേ നിരീക്ഷണത്തിലാണെത്തിയത്. ചെന്നായ്ക്കളുടെ സമൂഹജീവിതം നിരീക്ഷിച്ചതിന്റെ ഫലങ്ങളും3 അധികം വ്യത്യസ്തമല്ല. കുരങ്ങുകൾ പോലുള്ള, പരിണാമപരമായി മനുഷ്യനോടേറെയടുത്തു നില്ക്കുന്ന മൃഗങ്ങളിലും ഈ നേതാവ്, അനുയായി സ്വഭാവസവിശേഷതകൾ കാണാമെങ്കിലും4 അവ കൂടുതലും ഒരു വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള സന്നദ്ധതയെ ഏറെക്കുറെ ആശ്രയിച്ചിരിക്കുന്നു. അതായത്, നേതാവ്, അനുയായി റോളുകൾ പലപ്പോഴും മാറാവുന്നവ ആണ്; മറ്റൊരു നേതാവ് നേതൃത്വം ഏറ്റെടുക്കുമ്പോൾ മുമ്പ് നേതാവായിരുന്നവരും പിന്തുടരാനുള്ള സന്നദ്ധത കാണിക്കുന്നുണ്ട്; ഈ "പിന്തുടരാനുള്ള സന്നദ്ധത" സമൂഹജീവിതത്തിന്റെ ഭാഗമായി നേടിയെടുത്ത ഒരു സവിശേഷത ആയി കണക്കാക്കപ്പെടുന്നു.

മനുഷ്യരിലേക്ക് വരുമ്പോൾ ഇത്തരം അന്തർലീനമായ സവിശേഷതകൾ മാത്രമല്ല, മനുഷ്യന്റെ സാമൂഹ്യജീവിതത്തിന്റെ പ്രത്യേകതകൾ കൂടി കണക്കിലെടുക്കേണ്ടി വരും. സോഷ്യൽ കണ്ടീഷനിങ്ങ് വളരെയധികം സ്വാധീനിക്കുന്ന ഒരു മനശാസ്ത്രമാണ് മനുഷ്യന്റെത്. നേതാവ്, അനുയായി സ്വഭാവസവിശേഷതകൾ വ്യക്തികളിൽ ഉണ്ടാവാമെങ്കിലും ഒരളവു വരെ ഇവ സാമൂഹ്യഘടനയുടെയും നിലവിലുള്ള അധികാരശ്രേണി (Hierarchy) യുടെയും ചട്ടക്കൂടുകൾക്കുള്ളിലാണ്. ഗോത്രസമൂഹങ്ങളിൽ ഇത്തരം അധികാരശ്രേണി വളരെ പ്രകടമായി തന്നെ കാണാം. ഗോത്രനേതാവിൻറെ തീരുമാനങ്ങൾ അനിഷേധ്യമാണ്. ഈ നേതാവിന് കൃത്യമായ അധികാരങ്ങളും അനുയായികൾ പിന്തുടരേണ്ട കടുത്ത നിയമങ്ങളും ഉണ്ടായിരിക്കും. ആധുനികസമൂഹത്തിലും ഇത്തരം "കൾട്ട്" വ്യവസ്ഥകളുണ്ട്; പല സംഘടനകൾക്കും സമൂഹങ്ങൾക്കും ഈ "കൾട്ട്" സ്വഭാവവുമുണ്ട്. ഒരു സംഘടന "കൾട്ട്" ആണോ എന്ന് പരിശോധിക്കുന്നതിനേക്കാൾ ഓരോ സംഘടനക്കും എത്രത്തോളം  "കൾട്ട്" സ്വഭാവമുണ്ട് എന്ന് പരിശോധിക്കുക ആണ് വേണ്ടതെന്ന് ഈ വിഷയത്തിൽ ധാരാളമായി എഴുതിയിട്ടുള്ള ഡോ: ഡേയ്ക്മാൻ പറയുന്നു.

അതെ സമയം, നിലവിലുള്ള അധികാരശ്രേണി തൃപ്തികരമല്ലെന്ന ഒരു ഘട്ടം വരുമ്പോൾ പുതിയ നേതാക്കന്മാരെ, പലപ്പോഴും രക്ഷകപരിവേഷം കൊടുത്തു കൊണ്ട് തന്നെ ഉയർത്തിക്കൊണ്ടുവരാനും വീണ്ടും വ്യക്തിയാരാധനയിലേക്ക് വഴിമാറാനും ഉള്ള പ്രവണതയും മനുഷ്യസമൂഹത്തിൽ നിരീക്ഷിക്കാം. പുതിയ രക്ഷകനെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന പ്രവണത മനുഷ്യചരിത്രത്തിൽ വളരെ പ്രകടമാണ്; ഇത്തരം പുതിയ നേതാക്കൾക്ക് രക്ഷകപരിവേഷം ലഭിക്കാനുള്ള സാധ്യത ഒരുപക്ഷേ നിലവിലുള്ള അധികാരശ്രേണി വഴി നേതൃസ്ഥാനത്തെത്തിയവരെക്കാൾ കൂടുതലുമാണ്.

നിലവിലുള്ള മിക്ക മതങ്ങളും പ്രസ്ഥാനങ്ങളും ഇത്തരമൊരു രക്ഷകനാൽ  സ്ഥാപിക്കപ്പെട്ടതും അങ്ങനെ തന്നെ പിന്തുടരപ്പെട്ടു വരുന്നതും ആണെന്ന് കാണാം. ധർമ്മസംരക്ഷകൻ എന്ന് പേരുള്ള കൃഷ്ണൻ, രക്ഷകനായവതരിച്ചെന്നു വാഴ്ത്തപ്പെടുന്ന  യേശു, അന്നത്തെ സമൂഹത്തിൽ ബൃഹത്തായ പരിഷ്കാരങ്ങൾ വരുത്തി എന്നറിയപ്പെടുന്ന മുഹമ്മദ്‌ ഇവർക്കെല്ലാം പ്രാഥമികമായുള്ളത് രക്ഷകപരിവേഷം തന്നെ. അതാതു കാലഘട്ടത്തിൽ നിലനിന്നിരുന്നു എന്നറിയപ്പെടുന്ന അനീതിക്കെതിരെയും അധർമത്തിനെതിരെയും പടപൊരുതിയ വീരനായകർ ആയാണ് ഇവരെല്ലാം അതതു മതഗ്രന്ഥങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത്. ദൈവികപരിവേഷത്തിനായുള്ള അത്ഭുതപ്രവൃത്തികൾ ഇതിനു പുറമേ ഉപോത്ബലകമായി പ്രചരിപ്പിക്കപ്പെടുന്നവയാണ്; അത്ഭുതപ്രവൃത്തികൾ കൊണ്ടുമാത്രം ദൈവികപരിവേഷം കിട്ടിയതായല്ല കഥകൾ; അക്കാലത്ത് രക്ഷകനായവതരിച്ചു  എന്നതിലൂന്നിയാണ് വ്യക്തിപ്രഭാവവും വ്യക്തിയാരാധനയും ഉരുവായി വരുന്നത് എന്ന് സാരം.

രക്ഷകനായവതരിക്കുന്ന വ്യക്തി നേരിട്ട് തുടങ്ങി വെക്കുന്നതോ ആ വ്യക്തിയുടെ പ്രഭാവത്തെ ഉപയോഗപ്പെടുത്തി കൊണ്ട് പിന്നീട് അനുയായികൾ തുടങ്ങുന്നതോ ആവാം ഇത്തരം പ്രസ്ഥാനങ്ങൾ. ബുദ്ധവചനങ്ങൾ സ്വത്വപരിഷ്കരണവും അതുവഴി  സാമൂഹ്യപരിഷ്കരണവും ലക്ഷ്യമാക്കി ഉള്ളതാണ്; ബുദ്ധൻ ഗുരുവിൽ നിന്ന് പിന്നീട് ദൈവം ആയിത്തീർന്നതും ഈ വ്യക്തിപ്രഭാവത്തെ അടിസ്ഥാനമാക്കി തന്നെ. മഹാത്മാഗാന്ധി വിമർശനാതീതനാകുന്നതും ഗാന്ധിജിയുടെ ചില രീതികൾക്കും ആശയങ്ങൾക്കും എതിരെയുള്ള പരാമർശങ്ങൾ രാജ്യദ്രോഹമായി തന്നെ പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നതും വ്യക്തിയാരാധനക്കുദാഹരണമാണ്. ശ്രീനാരായണഗുരു എന്ന സാമൂഹ്യപരിഷ്കർത്താവിന്റെ വ്യക്തിപ്രഭാവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള "ഗുരുദേവൻ ദൈവം" എന്ന ആശയം ഈയടുത്ത കാലത്ത് കാണപ്പെട്ട് തുടങ്ങിയ ഒരു പ്രതിഭാസമാണ്.

ആധുനികസമൂഹത്തിലും ഇത്തരം വ്യക്തിപൂജകൾക്ക് ഉദാഹരണങ്ങൾ ധാരാളമായുണ്ട്. ആൾദൈവസംസ്കാരവും പുണ്യാളഭക്തിയും  ഇത്തരത്തിലുള്ളവയാണ്; ആൾദൈവങ്ങൾ വിമർശിക്കപ്പെടുമ്പോഴും ചോദ്യം ചെയ്യപ്പെടുമ്പോഴും ഭക്തരും അനുയായികളും അനുകൂലികളും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും പ്രകോപനപരതയും, വ്യക്തിപൂജ മനുഷ്യചിന്തയെ എത്രയാഴത്തിൽ  സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. മതമേധാവികൾ, ചില രാഷ്ട്രീയനേതാക്കന്മാർ എന്നിവരുടെ അനുയായികളിലും ഇതേ പ്രവണത കാണാം. ഒരു വ്യക്തിയെ അനിഷേധ്യനായ നേതാവായോ ഗുരുവായോ ദൈവമായോ ഒക്കെ ഉയർത്തി കൊണ്ട് വരുന്നത് ആ വ്യക്തി മുന്നോട്ടു വെക്കുന്ന ആശയങ്ങൾ ഉപയോഗിച്ചായിരിക്കും; എന്നാൽ പിന്നീട് ആശയങ്ങൾക്കപ്പുറം വ്യക്തിപ്രഭാവത്തിലും പൂജയിലും എത്തി നില്ക്കുന്നു പല പ്രസ്ഥാനങ്ങളുടെയും നിലനില്പ്. വ്യക്തികളെക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രസ്ഥാനങ്ങൾ ദുർല്ലഭമായിക്കൊണ്ടിരിക്കുന്നു.

വർത്തമാനകാലരാഷ്ട്രീയത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. തമിഴ്നാട് പോലുള്ള, പ്രാദേശികരാഷ്ട്രീയപ്രസ്ഥാനങ്ങൾ മുന്നിട്ടു നില്ക്കുന്ന സംസ്ഥാനങ്ങളിൽ ഈ പ്രവണത വളരെ നാളായി തന്നെ ഉണ്ട്. വ്യക്തി തന്നെയാണ് പ്രസ്ഥാനവും പാർടിയും. വ്യക്തിക്കപ്പുറം, നേതാവിൻറെ  പ്രഭാവത്തിനും മുന്നോട്ടു വെക്കുന്ന ആശയങ്ങൾക്കും അപ്പുറം ഒരു ആശയവ്യക്തതയോ രാഷ്ട്രീയമോ ഇല്ല തന്നെ. നേതാവിന്റെ അഭിപ്രായങ്ങൾ മാറുമ്പോൾ പ്രസ്ഥാനത്തിന്റെ സ്വഭാവവും മാറുന്നു; അനുയായികൾ അവയെ കണ്ണടച്ചു പിന്തുടരുകയും ജയ്‌ വിളിക്കുകയും ചെയ്യുന്നു; അനുകൂലിക്കാൻ കഴിയാത്തവർ കൊഴിഞ്ഞു പോകുന്നു. വ്യക്തമായ ആശയസംഹിത പിന്തുടരുന്ന, "വ്യക്തിയല്ല, പ്രസ്ഥാനമാണ് പ്രധാനം" എന്ന് പ്രഖ്യാപിക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങൾ പോലും പലപ്പോഴും വളരെ ദയനീയമായി വ്യക്തിപ്രഭാവങ്ങളിൽ തടഞ്ഞുനില്ക്കുന്നതു കാണാം.

ഈ തെരഞ്ഞെടുപ്പിന് ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന ചോദ്യം ഏതു ആശയക്കാർ ഇന്ത്യ ഭരിക്കണം എന്നതല്ല; ഏതു വ്യക്തി പ്രധാനമന്ത്രിയാവണം എന്നതാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മോഡി, രാഹുൽ ഗാന്ധി, കെജരിവാൾ, ജയലളിത തുടങ്ങി പല പേരുകളും പലരാലും ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്നുമുണ്ട് (അവരുടെയൊക്കെ വിജയസാധ്യതയും മറ്റും നമുക്കിപ്പോൾ മാറ്റി നിർത്താം). സോഷ്യൽ മീഡിയയിലും മുഖ്യധാരാമാധ്യമങ്ങളിലും പ്രധാനചർച്ച ആരു പ്രധാനമന്ത്രിയാവണം എന്നു തന്നെയാണ്; ഏതു ആശയക്കാർ ഇന്ത്യ ഭരിക്കണം എന്നല്ല. പ്രധാനമന്ത്രിക്ക് സ്വാഭീഷ്ടപ്രകാരം ഭരിക്കാവുന്ന ഒരു വ്യവസ്ഥയല്ല, പാർലമെന്റെറിയൻ വ്യവസ്ഥ നിലനില്ക്കുന്ന ഒരു രാജ്യമാണ് നമ്മുടെതെന്ന് മറന്നു പോകും വിധമാണ് ഈ രക്ഷകപരിവേഷങ്ങളുടെ മഹത്വവൽകരണം.  മോഡിയുടെ വികസനക്കഥകളും പോസ്റ്ററുകളും വിശേഷണങ്ങളും ഈയിടെ ഇറങ്ങിയ ബാലനരേന്ദ്ര തുടങ്ങിയ കുട്ടികൾക്കായുള്ള പുസ്തകത്തിലെ വീരനായകപരിവേഷവുമെല്ലാം ഈ വ്യക്തിപൂജയുടെ ഭാഗം തന്നെ. പ്രധാനമന്ത്രിപദത്തിലിരിക്കുന്നയാളുടെ വ്യക്തിപ്രഭാവം ഭരിക്കുന്ന  പാർടിയെക്കാൾ, അതിൻറെ ആശയങ്ങളേക്കാൾ പ്രധാനമാവുമ്പോൾ നാം ഭരണഘടനാപരമായ ജനാധിപത്യം (Constitutional Democracy) എന്ന വ്യവസ്ഥയിൽ നിന്ന് സ്വയം പുറകോട്ടു പോയി ഏകാധിപത്യത്തിന്റെ അടുത്തെത്തി നിൽക്കുന്നു.

വ്യക്തിപൂജ, നമ്മുടെ പരിഷ്കൃതസമൂഹത്തിന്റെയും ജനാധിപത്യവ്യവസ്ഥയുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും കടക്കൽ കത്തി വെക്കുന്ന അപകടകരമായ ഒരു പ്രവണതയാണ്. ചരിത്രം നമുക്ക് വായിച്ചു തരുന്നതും മറ്റൊന്നല്ല. ചില ആശയങ്ങളുടെ പേരിൽ ഒരു വ്യക്തി അനിഷേധ്യനായ നേതാവായി ഉയർന്നു  വരിക, പിന്നീട് വിമർശനാതീതൻ എന്ന നിലയിലേക്ക് പ്രതിഷ്ഠിക്കപ്പെടുക, ആ വ്യക്തി ഒരു പ്രതീകമായിത്തീരുക, നേതാവിന്റെ വാക്കുകൾ അവസാനവാക്കായിത്തീരുക, പതിയെ ആശയങ്ങൾ പിന്തള്ളപ്പെടുകയും വ്യക്തി മുന്നിട്ടു നില്ക്കുകയും ചെയ്യുക; ഇതാണ് രക്ഷകരാഷ്ട്രീയത്തിന്റെ പൊതുവായ രീതി. അണികളുടെ വൈകാരികതയാണ് രക്ഷകരാഷ്ട്രീയത്തിന്റെ പ്രധാന ഇന്ധനം. ഈ രക്ഷകപൂജാപ്രവണതയാകട്ടെ നമ്മുടെ സമൂഹമനശാസ്ത്രത്തിൽ ഇഴുകിച്ചേർന്നു കിടക്കുന്ന ഒന്നുമാണ്. എളുപ്പമല്ല ഇതിൽ നിന്ന് പുറത്ത് വരാൻ എന്നർഥം; വളരെ ബോധപൂർവമായ ഒരു പരിശ്രമത്തിലൂടെ മാത്രമേ ഈ വൈകാരികമായ കുരുക്കിൽ നിന്ന് പുറത്ത് വന്നു സ്വതന്ത്രമായി ചിന്തിക്കാനും വിലയിരുത്തലുകൾ നടത്താനും മനുഷ്യസമൂഹത്തിനു  കഴിയുകയുള്ളൂ.

References:

1) Initiative, Personality and Leadership in Pairs of Foraging Fish, PLoS ONE Volume 7 Issue 5, Shinnosuke Nakayama, Jennifer L. Harcourt, Rufus A. Johnstone, Andrea Manica, Published May 2012, http://www.plosone.org/article/info%3Adoi%2F10.1371%2Fjournal.pone.0036606

2) Personality differences explain leadership in barnacle geese, Ralf H.J.M. Kurvers, Babette Eijkelenkamp, Kees van Oers, Bart van Lith, Sipke E. van Wieren, Ronald C. Ydenberg, Herbert H.T. Prins,  http://dx.doi.org/10.1016/j.anbehav.2009.06.002

3) Leadership behavior in relation to dominance and reproductive status in gray wolves, Canis lupus, Rolf O Peterson, Amy K Jacobs, Thomas D Drummer, L David Mech, Douglas W Smith, http://www.nrcresearchpress.com/doi/abs/10.1139/z02-124#.UzBJBfl_vO0

4) The influence of social organisation on leadership in brown lemurs (Eulemur fulvus fulvus) in a controlled environment, A. Jacobs, M. Maumy, O. Petit, http://dx.doi.org/10.1016/j.beproc.2008.05.004

5) Evolution of personality differences in leadership, Rufus A. Johnstone and Andrea Manica, http://www.pnas.org/content/108/20/8373.full


No comments:

Post a Comment